മധുര: മധുരയിൽ പുരോഗമിക്കുന്ന പാർട്ടി കോൺഗ്രസിൽ പ്രായ പരിധി കർശനമായി നടപ്പിക്കണമെന്ന ശക്തമായ നിലപാടെടുത്ത് ബംഗാൾ ഘടകം. പൊളിറ്റ് ബ്യൂറോയിൽ ആർക്കും പ്രായപരിധിയിൽ ഇളവു വേണ്ടെന്നാണ് ബംഗാൾ ഘടകത്തിന്‍റെ നിലപാട്. പി ബി നിശ്ചയിച്ച വ്യവസ്ഥ പി ബി തന്നെ ലംഘിക്കരുതെന്നാണ് ആവശ്യം. പി ബി യോഗത്തിൽ നിലപാട് ശക്തമായി ഉന്നയിക്കാനാണ് ബംഗാൾ ഘടകത്തിന്‍റെ തീരുമാനം. കേരള മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് രണ്ടാം തവണയും പ്രായപരിധിയിൽ ഇളവ് നൽകാനുള്ള നീക്കത്തിലും ചില നേതാക്കൾ എതിർപ്പ് ഉന്നിയിച്ചിട്ടുണ്ട്.
അതിനിടെ സി പി എം പാർട്ടി കോൺഗ്രസിൽ അംഗത്വ ഫീസ് ഉയർത്താൻ തീരുമാനമായിട്ടുണ്ട്. അഞ്ച് രൂപയിൽ നിന്ന് പത്ത് രൂപയാക്കാനാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ട് വരാനും സി പി എം തീരുമാനിച്ചിട്ടുണ്ട്. പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും നേരത്തെ ചർച്ച ചെയ്താണ് ഭേദഗതി കൊണ്ട് വരുന്നത്. പാർട്ടി അംഗത്വത്തിൽ നിലവാരം കുറയുന്നുവെന്നും പാർട്ടി കോൺഗ്രസ് വിലയിരുത്തി. അംഗത്വം കൂടുമ്പോഴും നിലവാരം കുറയുന്നുവെന്നാണ് വിമർശനം. കേരളത്തിൽ അടക്കം പ്രശ്നങ്ങൾ ഉണ്ടെന്നും കേരളത്തിൽ പാർട്ടി അംഗത്വം കൂടുമ്പോൾ മറു ഭാഗത്ത് കൊഴിഞ്ഞുപോക്കും കൂടുന്നതായും വിലയിരുത്തലുകളുണ്ട്.