ബസില്‍ മക്കളുടെ മുന്നിലിട്ട് അമ്മയെ ബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍

790
Advertisement

കര്‍ണാടകയിലെ ദാവണഗറെയില്‍ ഉണ്ടായ അതിക്രൂരമായ കൂട്ടബലാത്സംഗ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസില്‍ രണ്ട് ആണ്‍കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അമ്മയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബസിലെ ഡ്രൈവര്‍ പ്രകാശ് മഡിവാലറ, കണ്ടക്ടര്‍ സുരേഷ്, സഹായി രാജശേഖര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ക്കെതിരെ മുമ്പ് ഏഴ് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
സ്ത്രീ ദാവണഗരെയിലെ പ്രശസ്തമായ ഉച്ചാങ്കി ദുര്‍ഗാ ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷം കുട്ടികളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാത്രി സമയത്തെ അവസാന ബസ്സില്‍ അവര്‍ യാത്ര ചെയ്തു. ബസില്‍ ഏഴോ എട്ടോ യാത്രക്കാര്‍ മാത്രമായിരുന്നു. മറ്റ് യാത്രക്കാര്‍ ഇറങ്ങിയതിന് പിന്നാലെയാണ് മൂന്ന് പ്രതികളും ചേര്‍ന്ന് ക്രൂരത കാണിച്ചത്.
കുട്ടികളുടെ വായില്‍ തുണി തിരുകി മൂടിക്കെട്ടിയശേഷമാണ് അമ്മയെ ബലാത്സംഗം ചെയ്തത്. ബസ് നിര്‍ത്തിയിട്ട് പ്രതികള്‍ അക്രമം തുടരുമ്പോള്‍, വഴിയാത്രക്കാരും സമീപവാസികളും ഓടിയെത്തിയാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്.
ഇതേക്കുറിച്ച് പരാതിപ്പെടാനെത്തിയപ്പോള്‍ ആദ്യം പൊലീസ് കേസ് എടുക്കാന്‍ മടികാട്ടിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സ്ത്രീയുടെ ഒപ്പ് വെള്ള കടലാസില്‍ എഴുതി വാങ്ങിയെന്നും, പൊലീസ് 2000 രൂപ നല്‍കുകയും കീറിയ വസ്ത്രങ്ങള്‍ക്ക് പകരം പുതിയത് വാങ്ങാന്‍ പറഞ്ഞുവെന്നും പരാതിയുണ്ട്. ”സംഭവം പുറത്തറിഞ്ഞാല്‍ പ്രശ്നമാകാം, മുന്നോട്ട് ജീവിക്കാന്‍ പ്രയാസമാകും” എന്നുമായിരുന്നു പൊലീസിന്റെ പ്രതികരണം എന്നും സ്ത്രീ പറഞ്ഞു.
കുട്ടികളോടൊപ്പം ക്ഷേത്ര പരിസരത്ത് ദിവസങ്ങളോളം കഴിയുന്ന സ്ത്രീയെ പ്രാദേശിക ദളിത് നേതാക്കള്‍ ശ്രദ്ധിക്കുകയായിരുന്നു. അവരാണ് വിജയനഗര എസ്പിയെ നേരിട്ട് സമീപിച്ച് വിവരം അറിയിച്ചത്. ഇതിന് പിന്നാലെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു.
സംഭവം സംസ്ഥാനത്താകെ നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്. പീഡനത്തിനിരയായ സ്ത്രീക്കും കുട്ടികള്‍ക്കും താത്കാലിക സംരക്ഷണവും കൗണ്‍സിലിങും നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Advertisement