ഒഴിഞ്ഞുമാറി പ്രിയങ്ക ഗാന്ധി; ഒന്നും സംസാരിക്കാതെ രാഹൂൽ :ലോക്സഭയിൽ നടന്ന വഖഫ് ചർച്ചയിൽ പങ്കെടുത്തില്ല

Advertisement

ന്യൂ ഡെൽഹി :
ലോക്സഭയിൽ നടന്ന വഖഫ് ചർച്ചയിൽ പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി. ഇന്നലെ ലോക്സഭയിൽ നടന്ന ചർച്ചയിലാണ് പ്രിയങ്ക ഗാന്ധി പങ്കെടുക്കാതിരുന്നത്. വിപ്പുണ്ടായിട്ടും പ്രിയങ്ക സഭയിൽ എത്തിയില്ല. സഭയിൽ ഉണ്ടായിട്ടും രാഹുൽ ഗാന്ധി ഒന്നും സംസാരിച്ചില്ല.

അതിനിടെ, വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റി ജിജു ലോക്സഭയിൽ വച്ച ബില്ലിന്മേൽ 12 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷമാണ് പാസാക്കിയത്. ബില്ലിനെ 288 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ എതിർത്ത് വോട്ട് ചെയ്തു.

പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന എല്ലാ ഭേദഗതികളും നിർദ്ദേശങ്ങളും ശബ്ദ വോട്ടെടുപ്പിലൂടെയും ഇലക്ട്രോണിക് വോട്ടെടുപ്പിലൂടെയും തള്ളി. മുസ്ലിം വിഭാഗത്തിൻ്റെ ഉന്നമനത്തിന് വേണ്ടിയാണ് ബിൽ കൊണ്ടുവന്നതെന്ന അവകാശവാദം ആണ് ഭരണപക്ഷം ഉന്നയിച്ചത്.

ബില്ലിനെ ശക്തമായി എതിർത്ത പ്രതിപക്ഷം ബിൽ ഭരണ ഘടനാ വിരുദ്ധമാണെന്ന് വിമർശിച്ചു. ചർച്ചകൾക്കിടെ ഭരണ- പ്രതിപക്ഷ വാക്പോര് പലതവണയുണ്ടായി. അസദുദീൻ ഉവൈസി ബില്ലിൻ്റെ പകർപ്പ് കീറുന്നതടക്കം പ്രതിഷേധങ്ങളും ചർച്ചയ്ക്കിടെയുണ്ടായി. പ്രതിപക്ഷം കൊണ്ടുവന്ന ഓരോ ഭേദഗതിയും പ്രത്യേകം പ്രത്യേകം വോട്ടിനിട്ട ശേഷമാണ് തള്ളിയത്. പുലർച്ചെ 2 മണി വരെ നടപടിക്രമങ്ങൾ നീണ്ടു. ബിൽ ഇപ്പോൾ രാജ്യസഭയിൽ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു അവതരിപ്പിക്കുകയാണ്. എട്ട് മണിക്കൂർ ചർച്ചയാണ് ബില്ലിൻമേൽ നിശ്ചയിച്ചിട്ടുള്ളത് .രാജ്യ സഭ കൂടി കടന്നാൽ ബിൽ നിയമമാകും.