ഭാര്യയോട് കട്ടക്കലിപ്പിൽ സ്റ്റേഷൻ മാസ്റ്റർ ഓകെ പറഞ്ഞു, റെയിൽവേക്ക് നഷ്ടം 3 കോടി; 12 വർഷത്തിന് ശേഷം വിവാഹമോചനം

1610
Advertisement

റായ്പൂർ: ഏറെക്കാലത്തെ നിയമപോരാട്ടത്തിന് ശേഷം സസ്പെൻഷൻ ലഭിച്ച സ്റ്റേഷൻ മാസ്റ്റർക്ക് വിവാഹമോചനം ലഭിച്ചു. ഫോണിൽ ഭാര്യയോട് കലഹിക്കുന്നതിനിടെ ഉച്ചത്തിൽ ഓകെ പറഞ്ഞതിനെ തുടർന്നാണ് സ്റ്റേഷൻ മാസ്റ്ററുടെ ജീവിതത്തിൽ നിർഭാ​ഗ്യകരമായ കാര്യങ്ങൾ സംഭവിച്ചത്. 2011ലായിരുന്നു സംഭവം. ഭാര്യയുമായുള്ള തർക്കത്തിനിടെ സ്റ്റേഷൻ മാസ്റ്റർ കോപത്തോടെ ഓകെ പറഞ്ഞ് ഫോൺ വെച്ചു.

എന്നാൽ, തൊട്ടപ്പുറത്തുള്ള മൈക്രോഫോണിൽ കേട്ടതോടെ ട്രെയിൻ പുറപ്പെടാനുള്ള സമ്മതമാണെന്ന് തെറ്റിദ്ധരിച്ച് ഉദ്യോ​ഗസ്ഥർ ട്രെയിൻ പോകാൻ മുന്നറിയിപ്പ് നൽകി. നേരത്തെ രാത്രി യാത്ര വിലക്കിയ മാവോയിസ്റ്റ് പ്രദേശത്തേക്ക് ചരക്ക് ട്രെയിൻ അയക്കാനുള്ള സമ്മതമായാണ് ഉദ്യോ​ഗസ്ഥർ തെറ്റിദ്ധരിച്ചത്. അപകടമൊന്നും സംഭവിച്ചില്ലെങ്കിലും ഇതുവഴി റെയിൽവേക്ക് മൂന്ന് കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. തുടർന്ന് സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തു.

വിശാഖപട്ടണം സ്വദേശിയാണ് സ്റ്റേഷൻ മാസ്റ്റർ. വിവാഹ ബന്ധം വഷളായതോടെ കോടതിയിലെത്തി. 12 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം ഇപ്പോഴാണ് വിവാഹ മോചനം ലഭിക്കുന്നു. ദുർഗ് സ്വദേശിയാണ് ഭാര്യ. 2011 ഒക്‌ടോബർ 12-നാണ് ഇവർ വിവാഹിതരായത്. എന്നാൽ മറ്റൊരു പുരുഷനുമായുള്ള ബന്ധം ഭാര്യ ഉപേക്ഷിച്ചില്ല. ഇത് വീട്ടിൽ സംഘർഷത്തിന് കാരണമായി.

ഈ പ്രശ്നം നിലനിൽക്കുന്നതിനിടെയാണ് ഭാര്യ രാത്രിയിൽ ഇയാളെ ഫോണിൽ വിളിച്ചത്. തുടർന്ന് ഇരുവരും വഴക്കായി.നമുക്ക് വീട്ടിൽവെച്ച് സംസാരിക്കാം, ഓകെയെന്ന് ഉച്ചത്തിൽ പറഞ്ഞാണ് ഇദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്. എന്നാൽ, സമീപത്തെ മൈക്രോഫോൺ ഓണാണെന്ന് അയാൾക്ക് മനസ്സിലായില്ല. മറുവശത്തുള്ള ഉദ്യോ​ഗസ്ഥൻ ‘ഓകെ’ എന്ന് മാത്രം കേൾക്കുകയും മാവോയിസ്റ്റ് ബാധിത പ്രദേശത്ത് നിയന്ത്രിത റൂട്ടിലൂടെ ചരക്ക് തീവണ്ടി അയക്കാനുള്ള സിഗ്നലായി തെറ്റിദ്ധരിക്കുകയും ചെയ്തു.

ഉദ്യോഗസ്ഥൻ വിശാഖപട്ടണം കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തു. ഇയാൾക്കും 70 വയസ്സുള്ള പിതാവിനും സർക്കാർ ജീവനക്കാരനായ മൂത്ത സഹോദരനും ഭാര്യാസഹോദരിമാർക്കും മാതൃ ബന്ധുക്കൾക്കുമെതിരെ ഐപിസി 498 എ (ക്രൂരതയും പീഡനവും) പ്രകാരം ഭാര്യയും പരാതി നൽകി.

തൻ്റെ ജീവനെ കുറിച്ച് ഭയമുണ്ടെന്ന് പറഞ്ഞ് യുവതി സുപ്രീം കോടതിയെ സമീപിക്കുകയും കേസ് ദുർഗിലേക്ക് മാറ്റുകയും ചെയ്തു. വിവാഹമോചന ഹർജി ദുർഗ് കുടുംബ കോടതി തള്ളിയപ്പോൾ റെയിൽവേ ഉദ്യോഗസ്ഥൻ ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിധിന്യായത്തിൽ, ജസ്റ്റിസുമാരായ രജനി ദുബെയും സഞ്ജയ് കുമാർ ജയ്‌സ്വാളും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഭാര്യയുടെ പ്രവൃത്തിയെ ക്രൂരമായി കണക്കാക്കുകയും കുടുംബ കോടതി വിധി റദ്ദാക്കുകയും ഇയാൾക്ക് വിവാഹമോചനം അനുവദിക്കുകയും ചെയ്തു.

തന്റെ സഹോദരിയുമായി ഭർത്താവിന് അവിഹിതബന്ധമുണ്ടെന്ന് ഭാര്യ തെറ്റായി ആരോപിച്ചതായി ഹൈക്കോടതി കണ്ടെത്തി. സ്ത്രീധനവും ക്രൂരതയും സംബന്ധിച്ച പരാതിയും വ്യാജമാണെന്ന് തെളിഞ്ഞു.

Advertisement