കൊല്ലം. കേരളത്തെ ആട്ടി ഉലക്കേണ്ട ഒരു കേസ് ഒച്ചപ്പാടില്ലാതെ കൊട്ടാരക്കരയില്‍ നടക്കുകയാണ്. നിരവധി തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേതാക്കളെ തൊലിഉരിച്ചു പ്രചരണം നടത്തിയ സോളാര്‍ വിവാദം ഒരു വലിയ ഗൂഡാലോചനയായിരുന്നുവെന്ന് തെളിയിക്കുന്ന കേസില്‍ ഇന്നും കൊട്ടാരക്കര ഒന്നാം ക്‌ളാസ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റു കോടതി വിസ്താരം നടത്തി.
ഉമ്മന്‍ചാണ്ടിക്കെതിരെ അടക്കം ഉണ്ടായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന വെളിപ്പെടുത്തലുകള്‍ ഇതിനോടകം ഈ കേസില്‍ വന്നു കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സുധീര്‍ജേക്കബ് 2017ല്‍ നല്‍കിയ കേസില്‍ സരിത ഒന്നാം പ്രതിയും സുഹൃത്ത് മന്ത്രി ഗണേഷ്‌കുമാര്‍ രണ്ടാംപ്രതിയുമാണ്. ഗണേഷ്‌കുമാര്‍ ഹൈക്കോടതിയില്‍ നിന്നു നേടിയ സ്‌റ്റേ മൂലം വൈകിയ കേസ് അടുത്തിടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. എട്ടുസാക്ഷികളെ വിസ്തരിച്ചതില്‍ ഏതാണ്ട് എല്ലാം സോളാര്‍ വിവാദത്തിന്‍റെ കേന്ദ്ര ബിന്ദുവായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ സത്യവിരുദ്ധമെന്ന് തെളിയിക്കുന്നതാണ്.

പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ 21 പേജുവരുന്ന വിവരങ്ങള്‍ സോളാര്‍ പ്രതി സരിത അഭിഭാഷകന് കൈമാറിയിരുന്നു് ഇതു പിന്നീട് 25 പേജ് ആക്കി വര്‍ദ്ധിപ്പിച്ചത് മന്ത്രി ഗണേഷ്‌കുമാരിന്റെ പ്രതികാരബുദ്ധിമൂലമാണെന്ന് വെളിപ്പെടുത്തല്‍ ഇതിനോടകം സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ നടത്തിയിരുന്നു. ഈ നാലുപേജ് കൂട്ടിച്ചേര്‍ക്കലില്‍ നിരവധി നേതാക്കള്‍ ഇരയായി. ജനകീയനെന്നു പേരെടുത്ത ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം പ്രചണ്ഡമായ ആക്ഷേപങ്ങളാണ് ഈ വെളിപ്പെടുത്തലിന്‍റെ മാത്രം വെളിച്ചത്തില്‍ അഴിച്ചുവിട്ടത്.
ഒരു നീതിമാനെ തകര്‍ത്തുവന്നാക്ഷേപമുള്ള ഗൂഡാലോചന വെളിപ്പെടുത്തുന്ന യുഡിഎഫിനെ നശിപ്പിച്ചു നാറാണക്കല്ലുപറിച്ച വെളിപ്പെടുത്തലുകള്‍ ഒന്നുമല്ലെന്ന് വ്യക്തത ഉണ്ടായിട്ടും പുതിയ തിരഞ്ഞെടുപ്പില്‍ ഇതൊന്നുമല്ല അവതരിപ്പിക്കപ്പെടുന്നത്. വര്‍ഗീയതയുമായുള്ള ഡീലും മത രാഷ്ട്രീയ മമതയുമൊക്കെ ചര്‍ച്ചയിലെത്തുമ്പോഴും നിരവധി തിരഞ്ഞെടുപ്പുകളില്‍ തങ്ങളെ ശരശയ്യയിലാക്കിയ ആരോപണങ്ങള്‍ കോണ്‍ഗ്രസുകാര്‍ പോലും ഇന്ന് മറന്നുകഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയുമായി ആത്മ ബന്ധമുണ്ടായിരുന്ന സുധീര്‍ ജേക്കബ് കൃത്യമായ ലക്ഷ്യത്തോടെ ഈ കേസ് നടത്തിക്കൊണ്ടിരിക്കുന്നു. അതെ ഇവിടെ വീണത് നീതിമാന്‍റെ രക്തമായിരുന്നുവെന്ന് ആധികാരികമായി തെളിയിക്കപ്പെടണം എന്ന ലക്ഷ്യം മാത്രം






























