ശാസ്താംകോട്ട:കുന്നത്തൂർ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോനും യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരും എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദും ആരാധനാലയങ്ങളിലും കവലകളിലും കടകമ്പോളങ്ങളിലുമെത്തി
വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു.പാങ്ങോട് ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണത്തിൽ പങ്കുചേർന്നുകൊണ്ടാണ് രാജി പ്രസാദ് തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചത്.തുടർന്ന് കിഴക്കേ കല്ലട സെന്റ് ജോർജ് പള്ളിയിലെത്തി പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളിലും പങ്കെടുത്തു.മാവടി ഓഡിറ്റോറിയത്തിൽ നടന്ന ബൂത്ത് പ്രസിഡന്റിന്റെ വിവാഹ ചടങ്ങിലും രാജി പ്രസാദ് പങ്കെടുത്തു.
പ്രവർത്തകരുമായും നാട്ടുകാരുമായും സൗഹൃദം പങ്കിട്ട ശേഷം പഞ്ചായത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തിയാണ് സ്ഥാനാർത്ഥി മടങ്ങിയത്.വരും ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കുടുംബസംഗമങ്ങളിലും പ്രചാരണ പരിപാടികളിലും രാജി പ്രസാദ് സജീവമാകും.
പവിത്രേശ്വരത്തെ കവലകളിലും ആരാധനാലയങ്ങളിലും വോട്ട് അഭ്യർത്ഥിച്ച് ഉല്ലാസ് കോവൂർ

കത്തിയെരിയുന്ന മീനച്ചൂടിനെയും അവഗണിച്ച് പവിത്രേശ്വരം പഞ്ചായത്തിലെ വോട്ടർമാർക്കിടയിലേക്ക് കൈകൂപ്പിയെത്തി കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ.രാവിലെ പാങ്ങോട് ദേവീ ക്ഷേതത്തിൽ ദർശനം നടത്തിയ ശേഷം പൊങ്കാലയിൽ പങ്കെടുത്തു.പൊങ്കാലയിൽ പങ്കെടുക്കാനെത്തിയ ഭക്തരുടെ അനുഗ്രഹം വാങ്ങിയാണ് പര്യടനത്തിന് തുടക്കം കുറിച്ചത്.തുടർന്ന് പവിത്രേശ്വരം,കൈതക്കോട് മേഖലകളിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എത്തിയ ഉല്ലാസ് കോവൂരിനെ ഇടവക ഭാരവാഹികളും വിശ്വാസികളും ചേർന്ന് വരവേറ്റു.സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികളോട് കുശലാന്വേഷണം നടത്തിയ ശേഷമാണ് മടങ്ങിയത്.പിന്നീട് കൈതക്കോട്,പൊരീക്കൽ പ്രദേശങ്ങളിലെ കടകമ്പോളങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചു.ഓട്ടോറിക്ഷാ തൊഴിലാളികൾ,സാധാരണക്കാർ തുടങ്ങിയവരിൽ നിന്നെല്ലാം വലിയ സ്വീകാര്യതയാണ് ഉല്ലാസിന് ലഭിച്ചത്.പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡൻ്റ് വിനോദിനി,വൈസ് പ്രസിഡൻ്റ് അഡ്വ.തോമസ് വർഗീസ്,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ സുകേഷ്,പാങ്ങോട് രവികുമാർ,പാങ്ങോട് സുരേഷ്,പവിത്രേശ്വരം അജയകുമാർ,അനീഷ് ആലപ്പാട്,സജിത്ത് ഉണ്ണിത്താൻ,വിമൽ ചെറുപൊയ്ക,ചന്ദ്രബാബു,പുത്തൂർ ബാലചന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി.രാവിലെ പാങ്ങോട് ദേവീക്ഷേത്രത്തിൽ പൊങ്കാലയിൽ പങ്കെടുത്തു.ഏവർക്കും സുപരിചിതനായ കുഞ്ഞുമോൻ പൊങ്കാലയ്ക്ക് എത്തിയ ഭക്തരെ നേരിൽകണ്ട് വോട്ടു ഉറപ്പിച്ചു.തുടന്ന് സ്വന്തം പഞ്ചായത്തായ മൈനാപ്പള്ളി പഞ്ചായത്തിലെ വിവിധ കവലകളിലും കടകംബോളങ്ങളിലും വോട്ട് അഭ്യർത്ഥിച്ചു.കുഞ്ഞുമോന് നേരിട്ട് അറിയാവുന്നതും അടുത്ത ബന്ധം പുലർത്തുന്നതുമായ വോട്ടർമാർ കുടുംബാംഗത്തെപ്പോലെ കുഞ്ഞുമോന് വിജയാശംസകൾ നേർന്നു.
ഐസിഎസ് ജംഗ്ഷൻ,പുത്തൻ ചന്ത,തോപ്പിൽ മുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലും കവലകളിലും കുഞ്ഞുമോൻ വോട്ട് ഉറപ്പാക്കി.എൽഡിഎഫ് നേതാക്കളായ
വിജയകൃഷ്ണൻ,എസ്.സത്യൻ, ടി.മോഹനനൻ,ആർ.തുളസീധരൻപിള്ള,ആർ കമൽദാസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു



































