ശാസ്താംകോട്ട:ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ
പെൺകുട്ടിക്ക് ആളുമാറി പേവിഷ വാക്സിൻ എടുത്ത സംഭവത്തിൽ നഴ്സിനെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ സാധ്യത.എച്ച്എംസി വഴി കരാർ അടിസ്ഥാനത്തിൽ നിയമിച്ച നഴ്സാണ് ഗുരുതര കൃത്യവിലോപം കാട്ടിയത്.
സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് നഴ്സിനെതിരെയും നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്.സസ്പെൻഷൻ നടപടിയാകും ഇവർക്കെതിരെ സ്വീകരിക്കുക എന്നാണ് അറിയുന്നത്.മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാൻ ഇരുവർക്കും ഡിഎംഒയും ബ്ലോക്ക് പഞ്ചായത്ത് അധികൃതരും നിർദ്ദേശം നൽകിയിട്ടുണ്ട്.വിശദീകരണം ലഭിച്ച ശേഷം എച്ച്എംസി ചേർന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി രജ്ഞിത്ത് പറഞ്ഞു.
അതിനിടെ മരുന്ന് മാറി ഇൻഞ്ചക്ഷന് എടുത്ത വേങ്ങ സ്വദേശിനി 18 കാരിയെ താലൂക്ക് ആശുപത്രിയിൽ ഫുൾ ആരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കി.പെൺകുട്ടിക്ക് ഇൻജക്ഷൻ എടുത്തതു മൂലം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നു തന്നെയില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.കഴിഞ്ഞ ദിവസമാണ് കടുത്ത ശ്വാസംമുട്ടലുമായി ചികിത്സയ്ക്ക് എത്തിയ 18കാരിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പേവിഷ വാക്സിൻ എടുത്തത്.ഇൻജക്ഷൻ എടുക്കാൻ നിർദ്ദേശിച്ച് ഡോക്ടർ നൽകിയ കുറിപ്പടി നഴ്സിങ് റൂമിൽ ഹാജരാക്കിയപ്പോഴാണ് തെരുവ്നായ കടിച്ച് പരിക്കേറ്റ് എത്തിയാൾക്ക് എടുക്കാൻ വച്ചിരുന്ന പേവിഷ വാക്സിൻ യുവതിക്ക് എടുത്തത്.
എന്നാൽ ഗുരുതരമായ കൃത്യവിലോപം കാട്ടിയ നഴ്സിനെതിരെ നടപടിയെടുക്കാതെ സംഭവം നിസാരവത്ക്കരിക്കാനാണ് ആശുപത്രി അധികൃതർ ശ്രമിച്ചതെന്ന് ആരോപിച്ചാണ് യുഡിവൈഎഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് റിയാസ് പറമ്പിൽ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ടിൻ്റെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.
































