Home News Local കാർഷിക- ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്

കാർഷിക- ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്

Advertisement

ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കൃഷി, വിദ്യാഭ്യാസം, ആരോഗ്യം  തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകി 2026-27 സാമ്പത്തിക വർഷത്തെ ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ  വൈസ് പ്രസിഡന്റ് എസ് ആർ അരുൺബാബു ഭരണസമിതിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചു.   കാർഷിക മേഖലയെ ആധുനികവൽക്കരിക്കുന്നതിനും കർഷകർക്ക് സുസ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനും വിവിധ പദ്ധതികൾ.  കശുവണ്ടി, മൂല്യ വർദ്ധിത ഉൽപന്നമായ കശുമാങ്ങ നീര് എന്നിവയുടെ ഉത്പാദനം ശക്തിപ്പെടുത്തും. നാലു  കോടി രൂപ  വിനിയോഗിച്ച് ജില്ലാ പഞ്ചായത്തിന്റെ ‘കതിർമണി ‘ പദ്ധതിയിലൂടെ നെൽകൃഷി വ്യാപിപ്പിക്കും. ഗ്രാമപഞ്ചായത്തുകളുമായി ചേർന്നു വന്യജീവി ആക്രമണം തടയുന്നതിനുള്ള പദ്ധതികൾക്ക് 50 ലക്ഷം രൂപ അനുവദിച്ചു. ആധുനിക  സൗരോർജ്ജ തൂക്കുവേലികളും അപകടസാധ്യതയുള്ള അതിർത്തികളിൽ ക്രാഷ് ഗാർഡ് സ്റ്റീൽ ഫെൻസിംഗുകളും കരിങ്കൽ മതിലുകളും നിർമ്മിക്കും.  

മത്സ്യശ്രീ കൊല്ലം ഫ്രഷ് കട്ട് നൂതന പദ്ധതി വഴി പാചകത്തിന് സജ്ജമായ മത്സ്യം ലഭ്യമാക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എഫ് ആർ പി വള്ളങ്ങൾ  വാങ്ങി നൽകുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു.

 ഗ്രാമീണക്കുളങ്ങൾ മാലിന്യമുക്തമാക്കുന്നതിന് ഒന്നരക്കോടി രൂപ വകയിരുത്തി, സുജലം പദ്ധതി നടപ്പാക്കും, ഉന്നതികളിലെ മണ്ണൊലിപ്പ് തടയുന്നതിന് ഭിത്തി നിർമ്മിക്കുന്ന പദ്ധതിയും. ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിന് സബ്സിഡി നൽകും. ഖാദി ഉത്പാദന യൂണിറ്റുകൾക്ക് ധനസഹായം നൽകും.
100 ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്കൂട്ടർ വിതരണം ചെയ്യും. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഉപജീവനം ഉറപ്പാക്കുന്നതിന് വർണ്ണച്ചിറകുകൾ പദ്ധതി.  കുട്ടികളുടെ  ശാരീരിക-മാനസിക വികാസം ലക്ഷ്യമിട്ട് ‘കളിക്കൂട്ടം ‘പദ്ധതിക്ക് രൂപം നൽകും. കലാകിരണം പദ്ധതി വഴി ബഡ്സ് സ്കൂളുകളിൽ കലാ അധ്യാപകരെ നിയമിക്കും.  സ്നേഹസ്പർശം പദ്ധതി വഴി   പാലിയേറ്റീവ് കെയർ പരിശീലനം നൽകും. വിക്ടോറിയ ആശുപത്രിയിൽ ഡീലക്സ് പേഷ്യന്റ് വെയ്റ്റിംഗ് ഏരിയ സജ്ജമാക്കും.  വിക്ടോറിയ ആശുപത്രിയിൽ പ്രസവാനന്തര കിറ്റ് വിതരണത്തിന് 50 ലക്ഷം രൂപയും ഗർഭിണികൾക്ക് പോഷകാഹാരം നൽകുന്നതിന് 60 ലക്ഷം രൂപയും ഓട്ടിസം ക്ലിനിക് നിലനിർത്തുന്നതിന് 10 ലക്ഷം രൂപയും  വകയിരുത്തി.

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിവരുന്ന ജീവനം പദ്ധതിയിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികളെയും ഉൾപ്പെടുത്തും.   പട്ടികജാതി- പട്ടികവർഗ്ഗ ക്ഷേമമേഖലയിൽ, ഉന്നതികളിൽ പാർപ്പിട – യാത്ര സൗകര്യങ്ങൾ മെച്ചപ്പെടുത്തും. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 50 വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് കോച്ചിംഗ് സാരഥി പദ്ധതിയിലൂടെ നടപ്പിലാക്കും.

തെരുവ് നായശല്യം പരിഹരിക്കുന്നതിന് ഷെൽട്ടർ ഹോം – വന്ധ്യoകരണ പദ്ധതിയും, പോർട്ടബിൾ എ ബി സി സെൻററും നടപ്പാക്കും. വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിന് പെറ്റ് കെയർ സെൻററിന് 10 ലക്ഷം തുക അനുവദിച്ചു. ഓരോ പഞ്ചായത്തിലും ഓരോ കളിക്കളം എന്ന പദ്ധതിയ്ക്കായി ഒരു കോടി രൂപ വകയിരുത്തി.     268.95 കോടി രൂപ പ്രതീക്ഷിത വരവും, 210.93 കോടി രൂപ പ്രതീക്ഷിത ചെലവും 27.29 കോടി രൂപ നീക്കിയിരുപ്പും  വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആർ ലതാദേവി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജി സരസ്വതി, ബി ജയന്തി, സെൽവി,  ടി.അജയൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി റ്റി.കെ.സയൂജ തുടങ്ങിയവർ പങ്കെടുത്തു. 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here