കുന്നത്തൂർ:കുന്നത്തൂരിൽ കുടുംബവഴക്കിനിടെ യുവതി ബിയർ കുപ്പി കൊണ്ട് ഭർത്താവിലെ തല അടിച്ചുപൊട്ടിച്ചു.ബഹളം കേട്ട് ഓടിയെത്തിയ ഭർത്താവിൻ്റെ മുത്തശ്ശിക്ക് കുപ്പിച്ചില്ല് നെഞ്ചിൽ തുളച്ചു കയറി സാരമായി പരിക്കേറ്റു.ഈ സമയം ഇവരുടെ കൈയ്യിൽ കുട്ടി ഉണ്ടായിരുന്നെങ്കിലും പരിക്കേറ്റില്ല.
പുത്തനമ്പലം നാട്ടുശ്ശേരിയിൽ ശനിയാഴ്ച രാത്രി 7 ഓടെയാണ് സംഭവം.ശ്രീജിത്ത് ഭവനത്തിൽ ശ്രീജിത്ത് (35),മുത്തശ്ശി രാജമ്മ (60) എന്നിവർക്കാണ് പരിക്കേറ്റത്.ശ്രീജിത്ത് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും രാജമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട്
പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിൻ്റെ ഭാര്യ രേഷ്മ(27) യെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.മദ്യപിച്ചെത്തിയ ശ്രീജിത്ത് ഭാര്യയെ കഴുത്തിൽ കുത്തിപ്പിടിച്ച് നിന്നതായും തടസ്സം പിടിക്കാൻ മുത്തശ്ശി എത്തിയപ്പോൾ ശ്രീജിത്ത് കഴുത്തിൽ നിന്നും പിടിവിട്ടുവത്രേ. ഈ സമയം
രേഷ്മ അവിടെയിരുന്ന കുപ്പിയെടുത്ത് അടിക്കുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന ഭാഷ്യം.എന്നാൽ നാട്ടുകാർ പറയുന്നത്:ശ്രീജിത്തിന് രേഷ്മയുടെ മാതാവ് ഓട്ടോ വാങ്ങി നൽകിയിരുന്നു.ദിവസവും 500 രൂപവീതം ഭാര്യയ്ക്കും ഭാര്യാ മാതാവിനും നൽകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു.എന്നാൽ ഓട്ടം കുറവായതിനാൽ അടുത്ത ദിവസങ്ങളിൽ ഭാര്യയുടെ വിഹിതം നൽകാൻ കഴിഞ്ഞിരുന്നില്ല.പണം ആവശ്യപ്പെട്ട് ഉണ്ടായ തർക്കത്തിനിടയിലാണ് സംഭവം നടന്നതെന്നും ശ്രീജിത്ത് സ്ഥിരം മദ്യപാനിയല്ലെന്നും,ഇയ്യാളെ ഭാര്യ മർദ്ദിക്കുന്നത് പതിവായിരുന്നെന്നും നാട്ടുകാർ പറയുന്നു.

































