ശാസ്താംകോട്ട.തടാക തീരത്ത് ഇന്നലെ രാത്രി ഒൻപത് മണിയോടെ സ്റ്റേഡിയം ഗ്രൗണ്ടിനു താഴെ സാമൂഹ്യ വിരുദ്ധർ തീയിട്ടു. മരങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രശ്നം ഉണ്ട്.
ജനുവരി 9-ാം തീയതി രാവിലെയും ഇതുപോലെ തടാകതീരത്ത് തീ ഉണ്ടാക്കുകയും പടർന്ന് പിടിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ കെ. എസ്സ്. എം. ഡി. ബി. സി. യിലെ രസതന്ത്ര വിഭാഗത്തിൻ്റെ ലാബിനും രാസവസ്തുക്കൾ വെച്ചിരിക്കുന്ന സ്റ്റോർ റൂമിൻ്റെ വളരെ അടുത്ത് വരെ എത്തി. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വൻ വിപത്ത് ഒഴിവായി. തീപിടുത്തം മൂലം തടാക തീരത്തെ ജൈവവൈവിദ്ധ്യവും നഷ്ടമാകുന്നത് ആണ് ശരിയായ വിപത്ത്. അടിക്കാടുകളിലെ സസ്യങ്ങള്‍ പാടേ നശിക്കും. അതില്‍ പലതും ശാസ്താംകോട്ടക്കുമാത്രം അവകാശപ്പെട്ടതാണ്. ഇവിടത്തെ ജീവികള്‍ക്കും തീ മൂലം നാശമുണ്ടാകുന്നു.

സാമൂഹിക വിരുദ്ധരുടെ താവളമാണ് തടാക തീരം മദ്യപാനം മയക്കുമരുന്ന് വിപണനം മറ്റ് അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നി തീരത്ത് വരുന്ന വിനോദ സഞ്ചാരികള്‍ക്കും ശല്യമാണ്. തൊട്ടടുത്ത് പൊലീസ് സ്റ്റേഷന്‍ ുണ്ടായിട്ടും പൊലീസിന്‍റെ ശ്രദ്ധ ഇവിടെ ഇല്ലെന്നത് ആക്ഷേപമാണ്. നേരത്തേ പൊലീസും പിങ്ക് പൊലീസും ഇവിടെ പെട്രോളിംങ് നടത്തിയിരുന്നു.
ഫയർ ബെൽറ്റ് ഇട്ടതിനാൽ മണ്ണ് സംരക്ഷണ വകുപ്പ് പരിപാലിക്കുന്ന തോട്ടത്തിലെ തൈകൾക്ക് ഒന്നും കുഴപ്പമില്ലെന്ന് അസി. സോയില്‍കണ്‍സര്‍വേറ്റര്‍ അരുണ്‍ കുമാര്‍ അറിയിച്ചു.
പതിവായി നടക്കുന്ന അക്രമത്തില്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍ ആശങ്കയിലാണ്.
































