കൊല്ലം – എറണാകുളം – കൊല്ലം (06169/70), കൊല്ലം – കോട്ടയം – കൊല്ലം (66315/16) റൂട്ടിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് പന്ത്രണ്ടായി വർധിപ്പിക്കാൻ തീരുമാനമായതായി കൊടിക്കുന്നിൽ സുരേഷ് എംപി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നതെന്ന് എംപി പറഞ്ഞു. എംപിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
‘ പാർലമെന്റ് സമ്മേളനത്തിനിടെ കേന്ദ്ര റെയിൽവേ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ട്, ഈ റൂട്ടുകളിൽ അനുഭവപ്പെടുന്ന അത്യന്തം തിരക്ക്, വിദ്യാർത്ഥികൾക്കും തൊഴിൽജീവികൾക്കും സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ എന്നിവ വിശദമായി അവതരിപ്പിക്കുകയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. യാത്രക്കാരുടെ സുരക്ഷയും അടിസ്ഥാന സൗകര്യവും മുൻനിർത്തി കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. ഇപ്പോൾ രണ്ട് സർവീസുകളിലും കോച്ചുകളുടെ എണ്ണം പന്ത്രണ്ടായി ഉയർത്തിയിരിക്കുന്നത് സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമാണ്. പ്രതിദിനം ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഈ റൂട്ടുകളിൽ തിരക്ക് കുറയാനും യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാകാനും ഇത് സഹായകരമാകും. ഫെബ്രുവരി 23 മുതൽ കോച്ചുകളുടെ വർദ്ധനവ് പ്രാബല്യത്തിൽ വരും.
കഴിഞ്ഞ ഓഗസ്റ്റിൽ ഈ വിഷയം ആദ്യമായി റെയിൽവേ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചപ്പോൾ 16 കോച്ചുകൾ നൽകാമെന്നാണ് ഉറപ്പു നൽകിയിരുന്നതെങ്കിലും മെമ്മു നിർമ്മാണം ആവശ്യമായ തോതിൽ നടക്കാത്തതുമൂലം പുതിയ കോച്ചുകൾ ലഭ്യമാകുന്നതിനുള്ള തടസ്സം തുടർന്നു വരികയായിരുന്നു. കൊല്ലം എറണാകുളം റൂട്ടിലെ അതികഠിനമായ തിരക്ക് മന്ത്രിയെ വീണ്ടും ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മറ്റു സോണുകളിൽ നിന്ന് ലഭ്യമായ റേക്കുകൾ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി ഇത്തരത്തിൽ ആദ്യഘട്ടത്തിൽ എട്ടിൽ നിന്ന് 12ലേക്ക് കോച്ചുകളുടെ എണ്ണം ഉയർത്തുന്നത്. എന്നാൽ 16 കോച്ച് എന്ന ആവശ്യം ന്യായമായതിനാൽ നാലു കോച്ചുകൾ കൂടെ അധികമായി ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ തുടരും’, എംപി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.




























