കൊല്ലം : കുണ്ടറ കരീപ്ര കൽച്ചിറ വെള്ള ശുദ്ധീകരണശാലയുടെ പരിസരം കക്കൂസ് മാലിന്യം പൊട്ടിയൊഴുകി കാടു പിടിച്ചത് കാരണം തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി. ഗീത നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കൽച്ചിറ വെള്ളശുദ്ധീകരണശാലയിലെ നിലവിലെ സ്ഥിതിക്ക് എതിരെ ജീവനക്കാർ നിരന്തരം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പൊതുപ്രവർത്തകനായ നന്ദകുമാർ പരാതിയിൽ പറഞ്ഞു. ഡിസംബർ 4 ന് കൊട്ടാരക്കര ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹിയറിംഗ് നടത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിയിൽ പറഞ്ഞു.





























