Home News Breaking News സായന്തന സൂര്യന് ചന്തം ചാർത്തി ആനയടിയിൽ പൂരം പെയ്തിറങ്ങി 

സായന്തന സൂര്യന് ചന്തം ചാർത്തി ആനയടിയിൽ പൂരം പെയ്തിറങ്ങി 

Advertisement

ശാസ്താംകോട്ട:ആനചന്തത്തിന്റെ അഴക് വിടർത്തി ആനയടിയിൽ നടന്ന ഗജമേള നയനാനന്ദകരമായി.ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ഗജമേള വൈകിട്ട് അഞ്ചോടെയാണ് ആരംഭിച്ചത്.സായന്തന സൂര്യന് ചന്തം ചാർത്തി ക്ഷേത്രത്തിനു സമീപത്തെ വിശാലമായ വയൽപരപ്പിൽ അർദ്ധചന്ദ്രാകൃതിയിലാണ് ഗജമേളയ്ക്കായി ആനകൾ അണിനിരന്നത്.

ആനയടി ദേവസ്വം അപ്പു,തൃക്കടവൂർ ശിവരാജു,തിരുവാണിക്കാവ് രാജഗോപാൽ,പുതുപ്പള്ളി സാധു,കുളമാക്കിൽ പാർത്ഥസാരഥി,പരിമണം വിഷ്ണു,ചിറയ്ക്കൽ കാളിദാസൻ,പുതുപ്പള്ളി കേശവൻ ഉൾപ്പെടെ കേരളത്തിലെ പ്രമുഖ ഗജശ്രേഷ്ഠരോടൊപ്പം നേർച്ചയായി എഴുന്നെള്ളിച്ച നാൽപ്പതോളം ഗജവീരന്മാരും അണിനിരന്നു.ആനപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ കരിവീരന്മാർ നെറ്റിപ്പട്ടം ധരിച്ച് തലയെടുപ്പോടെ ആനയടി ഗ്രാമത്തിന് ആനച്ചന്തത്തിന്റെ
അഴക് വിടർത്തി നിരന്നു.നരസിംഹ പ്രിയൻ ആനയടി അപ്പു ദേവന്റെ തിടമ്പേറ്റി.കത്തിക്കാളുന്ന മകരച്ചൂടിനെ അവഗണിച്ച് പകൽ മൂന്ന് മുതൽ വിദേശികൾ ഉൾപ്പെടെ ആയിരങ്ങളാണ് പൂര നഗരിയിലേക്ക് ഒഴുകിയെത്തിയത്.പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ 51 വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം ഗജമേളയ്ക്ക് ഭക്തിസാന്ദ്രമായ നാദതാള വിസ്മയം പകർന്നു.ഉത്സവത്തിന് സമാപനം കുറിച്ച് വൈകിട്ട് നടന്ന ദേവന്റെ ഗ്രാമ പ്രദക്ഷിണവും കെട്ടുകാഴ്ച മഹോത്സവവും ഭക്തിനിർഭരമായി.

ഗജമേളയോടനുബന്ധിച്ച് പോലീസും എലിഫന്റ് സ്ക്വാഡും ഫയർഫോഴ്സും ശക്തമായ മുൻകരുതലാണ് ഏർപ്പെടുത്തിയിരുന്നത്. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്ക് ബസ്സ് സർവ്വീസും നടത്തിയിരുന്നു.

Advertisement