ശാസ്താംകോട്ട:വടക്കൻ മൈനാഗപ്പള്ളി കിഴക്ക് രണ്ടാം വാർഡിലെ പോളിങ് സ്റ്റേഷൻ സന്ദർശിക്കാൻ കോവൂർ കുഞ്ഞുമോൻ എംഎൽഎ എത്തിയത് തർക്കത്തിനിടയാക്കി.എംഎൽഎ സോമവിലാസം സാംസ്കാരിക നിലയം പോളിങ് സ്റ്റേഷനിൽ കയറുന്നതിനെ
യുഡിഎഫ് – ബിജെപി പ്രവർത്തകർ സംഘടിച്ച് എതിർത്തതാണ് തർക്കത്തിൽ കലാശിച്ചത്.സ്ഥാനാർത്ഥിയോ
പോളിങ് ഏജൻ്റോ പോലുമല്ലാത്ത എംഎൽഎ വോട്ടർമാരെ സ്വാധീനിക്കാൻ എത്തിയതാണെന്നും അകത്ത് പ്രവേശിക്കാൻ നിയമപരമായി അർഹതയില്ലെന്നും പറഞ്ഞാണ് തടയാൻ ശ്രമിച്ചത്.തർക്കം രൂക്ഷമായതോടെ ശാസ്താംകോട്ട എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ എത്തിയ പോലീസ് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.തുടർന്നാണ് ലാത്തി വീശി പ്രവർത്തകരെ സ്ഥലത്തു നിന്നും മാറ്റിയത്.വടക്കൻ മൈനാഗപ്പള്ളി കിഴക്ക് രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംഎൽഎ നേതൃത്വം നൽകുന്ന ആർഎസ്പി (എൽ) ഭാരവാഹിയാണ്.




































