വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞയാൾ പിടിയിൽ . തൃക്കരുവ പ്രാക്കുളം പണ്ടാരഴികത്ത് എൻ.സുനി (38) ആണ് ആർ.പി.എഫിന്റെ പിടിയിലായത്. കഴിഞ്ഞ 5 ന് രാത്രി 10.14 ഓടെയായിരുന്നു സംഭവം. ചിന്നക്കട റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ വച്ച് കാസർഗോഡ് നിന്നും തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരതിന് നേരെയാണ് ഇയാൾ കല്ലേറിഞ്ഞത്. സി 1 കോച്ചിന്റെ 25,26 -ാം നമ്പർ സീറ്റിലെ ഗ്ലാസ് കല്ലേറിൽ പൊട്ടി. വിവരം ലഭിച്ചയുടൻ ആർ.പി.എഫ് സംഘം രഹസ്യമായി അന്വേഷണം ആരംഭിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം രാവിലെ സംഭവം നടന്ന അതേ സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടുന്നത്. സംശയാസ്പദമായ രീതിയിൽ ഒരാൾ നിൽക്കുന്നത് കണ്ടാണ് ആർ.പി.എഫ് ഉദ്യോഗസ്ഥർ ഇയാൾക്കരികിലേക്ക് എത്തുന്നത്. ഇതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് റെയിൽവേ ആക്ട് 153 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ആർ.പി.എഫ് ഇൻസ്പെക്ടർ ടി.ആർ.അനീഷ് , എ.എസ്.ഐ പി.എസ്.ജ്യോതീന്ദ്രൻ, തിരുവനന്തപുരം ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എസ്.ഐ പ്രെയ്സ് മാത്യു, ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിമാരായ അബ്ദുൾ സലാം, എസ്.മധു,കൊല്ലം സ്പെഷ്യൽ ഇന്റലിജൻസ് ബ്രാഞ്ച് വിജയകൃഷ്ണൻ എന്നിവടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാളെ റിമാൻഡ് ചെയ്തു.
































