പുത്തൂര്‍ പൊരീക്കലില്‍ മദ്യലഹരിയില്‍ ക്രൂരമര്‍ദനത്തിന് ഇരയായി യുവാവിന്റെ മരണം; പ്രതികളായ സഹോദരന്‍മാരില്‍ രണ്ടാമനും അറസ്റ്റില്‍

Advertisement

പുത്തൂര്‍ പൊരീക്കലില്‍ മദ്യലഹരിയില്‍ ക്രൂരമര്‍ദനത്തിന് ഇരയായി ഇടവട്ടം ഗോകുലത്തില്‍ (കൈപ്പള്ളിയില്‍) ജി.ആര്‍.ഗോകുല്‍നാഥ് (35) എന്നയാള്‍ മരിച്ച സംഭവത്തില്‍ പ്രതികളായസഹോദരന്‍മാരില്‍ രണ്ടാമനും അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ടു മാറനാട് ജയന്തി ഉന്നതിയില്‍ അരുണ്‍ ഭവനില്‍ അരുണ്‍ (28), സഹോദരന്‍ അഖില്‍ (25) എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. ഒളിവില്‍ പോയ ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ കേസിലെ രണ്ടാംപ്രതി അഖില്‍ (25)നെ എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നിന്നും പുത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ഒരാളായ അഖിലിന്റെ സഹോദരന്‍ അരുണിനെ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നും പോലീസ് പിടികൂടിയിരുന്നു.
മരിച്ച ഗോകുല്‍ ദാസും സഹോദരന്മാരായ അഖില്‍, അരുണ്‍ എന്നിവരും സുഹൃത്തുക്കളായിരുന്നു. സംഭവദിവസം ഗോകുല്‍നാഥിന്റെ അനുജന്‍ രാഹുല്‍നാഥും അഖിലും ഒരുമിച്ചു മദ്യപിച്ചിരുന്നു. ഇതിനുശേഷം രാത്രി അഖില്‍, രാഹുലിനെ ബൈക്കില്‍ വീട്ടിലെത്തിച്ചു. ഈ സമയം ഗോകുല്‍നാഥ് വീട്ടിലുണ്ടായിരുന്നു. ഇയാളും മദ്യലഹരിയിലായിരുന്നു. അമിത മദ്യലഹരിയിലായിരുന്ന രാഹുലിനെ കണ്ട് പ്രകോപിതനായ ഗോകുല്‍നാഥ് എന്തിനാണ് അനുജനെ ഇത്രയേറെ കുടിപ്പിച്ചതെന്ന് ചോദിച്ച് അഖിലുമായി കയര്‍ക്കുകയും കയ്യാങ്കളിയിലെത്തുകയും ചെയ്തു.
മതിലിനു പുറത്തിറങ്ങിയ അഖില്‍ അസഭ്യവര്‍ഷം നടത്തുകയും വെല്ലുവിളിക്കുകയും ചെയ്ത ശേഷം വീട്ടിലെത്തിയപ്പോള്‍ ജ്യേഷ്ഠന്‍ അരുണിനോടു വിവരങ്ങള്‍ പറഞ്ഞു. അരുണ്‍, ഗോകുലിനെ ഫോണിലൂടെ വെല്ലുവിളിച്ചു.ഇക്കാര്യം ചോദിക്കാനെത്തിയ ഗോകുലിനെ ഇരുവരും ചേര്‍ന്നു മര്‍ദിച്ചു. അവശനായ ഗോകുലിനെ അരുണും അഖിലും ചേര്‍ന്നു താങ്ങി സമീപത്തെ ഒരു വീട്ടിലെത്തിച്ചു. ഇവിടെ നിന്നു വെള്ളം വാങ്ങിക്കുടിച്ച ഗോകുല്‍ അകത്തെ മുറിയിലേക്കു കയറുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവം പന്തിയല്ലെന്നു കണ്ട അരുണ്‍ ഓട്ടോറിക്ഷ വരുത്തി സമീപവാസിയായ യുവാവിനെയും കൂട്ടി ഗോകുലിനെ രാത്രി പന്ത്രണ്ടരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
ഗോകുല്‍ മരിച്ചെന്നു സ്ഥിരീകരിച്ചതോടെ ഓട്ടോറിക്ഷക്കൂലി നല്‍കാനെന്ന വ്യാജേന ആശുപത്രിയില്‍ നിന്നു മടങ്ങിയ അരുണ്‍ പുല്ലാമലയിലിറങ്ങി അവിടെ കാത്തു നിന്ന അഖിലിന്റെ ബൈക്കില്‍ കടന്നുകളയുകയായിരുന്നു.

Advertisement