കഞ്ചാവ് കടത്ത്; സുഹൃത്തിനെ ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ച് അമ്മയെയും മകളെയും അക്രമിച്ചയാള്‍ പിടിയില്‍

Advertisement

കൊല്ലം: കഞ്ചാവുമായി പിടിയിലായ യുവാവിനെ ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ച് സുഹൃത്ത് അമ്മയെയും മകളെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. കല്ലുംതാഴം റെയില്‍വേ ക്രോസിന് സമീപം വീടിനോട് ചേര്‍ന്ന് തട്ടുകട നടത്തുന്ന ചാമ്പക്കുളം വയലില്‍ നക്ഷത്ര നഗര്‍ 123 വയലില്‍ പുത്തന്‍വീട്ടില്‍ ലൈല ബീവി (56), മകള്‍ ഷാനിഫ (26) എന്നിവര്‍ക്കാണ് കുത്തേറ്റത്. ചാമ്പക്കുളം സ്വദേശിയായ ലതികേഷാണ് ഇരുവരെയും കുത്തിപരിക്കേല്‍പ്പിച്ചത്.
ഇന്നലെ രാവിലെ ഒമ്പതോടെ കല്ലുംതാഴത്താണ് സംഭവം. ലതികേഷിന്റെ സുഹൃത്ത് കിളികൊല്ലൂര്‍ ചാമ്പക്കുളം സ്വദേശി സാദിക്കിനെ കഴിഞ്ഞ വ്യാഴാഴ്ച ചാമ്പക്കുളം അപ്പൂപ്പന്‍കാവ് ക്ഷേത്രത്തിന് സമീപം റെയില്‍വേ പുറമ്പോക്കില്‍ നിന്ന് രണ്ട് കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയിരുന്നു. ഇക്കാര്യം എക്‌സൈസിനെ അറിയിച്ചത് ലൈല ബീവിയും മകളുമാണെന്ന് ആരോപിച്ചായിരുന്നു സുഹൃത്തായ ലതികേഷിന്റെ ആക്രമണം.
രാവിലെ കടയിലേക്ക് എത്തിയ ലതികേഷ് കൈയ്യില്‍ കരുതിയ കത്തിയുമായി ആദ്യം ഷാനിബയെയാണ് കുത്തിയത്. തുടര്‍ന്ന് തടസം പിടിക്കാനെത്തിയ ലൈല ബീവിയെയും കുത്തുകയായിരുന്നു. ഷാനിബയുടെ ശരീരത്തിന്റെ പുറകുവശത്തും തുടയിലുമായി അഞ്ചോളം കുത്തുകളേറ്റു. ഇരുവരെയും ആദ്യം ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആക്രമണം കണ്ട് ഷാനിബയുടെ സഹോദരന്‍ തന്നെ കുത്തിപരിക്കേല്‍പ്പിച്ചുവെന്നും ലതികേഷ് ആരോപിക്കുന്നു. കാല്‍മുട്ടിന് മുകളില്‍ കുത്തേറ്റ ലതികേഷ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ ഉച്ചയോടെ ലതികേഷിനെ പോലീസ് പിടികൂടി. ഇയാള്‍ കഞ്ചാവ് കേസില്‍ ഉള്‍പ്പെടെ പ്രതിയാണെന്നും ഇയാള്‍ക്കെതിരെ മുന്‍പ് കാപ്പ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Advertisement