പുത്തൂർ പൊരീക്കലിൽ മദ്യലഹരിയിൽ ക്രൂരമർദനത്തിന് ഇരയായി യുവാവ് മരിച്ച സംഭവത്തിൽ പ്രതികളായ സഹോദരൻമാരിൽ ഒരാൾ അറസ്റ്റിൽ. ഒളിവിൽ പോയിരുന്ന പ്രതികളിൽ ഒരാളായ അരുണിനെ ആണ് കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും പോലീസ് പിടികൂടിയത്. ഇടവട്ടം ഗോകുലത്തിൽ (കൈപ്പള്ളിയിൽ) ജി.ആർ.ഗോകുൽനാഥ് (35) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു മാറനാട് ജയന്തി ഉന്നതിയിൽ അരുൺ ഭവനിൽ അരുൺ (28), സഹോദരൻ അഖിൽ (25) എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. ഒളിവിൽ പോയ ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് അരുൺ അറസ്റ്റിൽ ആയിരിക്കുന്നത്. രണ്ടാം പ്രതി അഖിലും ഉടൻ പിടിയിൽ ആകുമെന്നാണ് പോലീസ് നൽകുന്ന സൂചന.
ഇരുകൂട്ടരും സുഹൃത്തുക്കളായിരുന്നു. സംഭവദിവസം ഗോകുൽനാഥിന്റെ അനുജൻ രാഹുൽനാഥും അഖിലും ഒരുമിച്ചു മദ്യപിച്ചിരുന്നു. ഇതിനുശേഷം രാത്രി അഖിൽ, രാഹുലിനെ ബൈക്കിൽ വീട്ടിലെത്തിച്ചു. ഈ സമയം ഗോകുൽനാഥ് വീട്ടിലുണ്ടായിരുന്നു. ഇയാളും മദ്യലഹരിയിലായിരുന്നു. അമിത മദ്യലഹരിയിലായിരുന്ന രാഹുലിനെ കണ്ട് പ്രകോപിതനായ ഗോകുൽനാഥ് എന്തിനാണ് അനുജനെ ഇത്രയേറെ കുടിപ്പിച്ചതെന്ന് ചോദിച്ച് അഖിലുമായി കയർക്കുകയും കയ്യാങ്കളിയിലെത്തുകയും ചെയ്തു.
മതിലിനു പുറത്തിറങ്ങിയ അഖിൽ അസഭ്യവർഷം നടത്തുകയും വെല്ലുവിളിക്കുകയും ചെയ്ത ശേഷം വീട്ടിലെത്തിയപ്പോൾ ജ്യേഷ്ഠൻ അരുണിനോടു വിവരങ്ങൾ പറഞ്ഞു. അരുൺ, ഗോകുലിനെ ഫോണിലൂടെ വെല്ലുവിളിച്ചു.ഇക്കാര്യം ചോദിക്കാനെത്തിയ ഗോകുലിനെ ഇരുവരും ചേർന്നു മർദിച്ചു. അവശനായ ഗോകുലിനെ അരുണും അഖിലും ചേർന്നു താങ്ങി സമീപത്തെ ഒരു വീട്ടിലെത്തിച്ചു. ഇവിടെ നിന്നു വെള്ളം വാങ്ങിക്കുടിച്ച ഗോകുൽ അകത്തെ മുറിയിലേക്കു കയറുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവം പന്തിയല്ലെന്നു കണ്ട അരുൺ ഓട്ടോറിക്ഷ വരുത്തി സമീപവാസിയായ യുവാവിനെയും കൂട്ടി ഗോകുലിനെ രാത്രി പന്ത്രണ്ടരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഗോകുൽ മരിച്ചെന്നു സ്ഥിരീകരിച്ചതോടെ ഓട്ടോറിക്ഷക്കൂലി നൽകാനെന്ന വ്യാജേന ആശുപത്രിയിൽ നിന്നു മടങ്ങിയ അരുൺ പുല്ലാമലയിലിറങ്ങി അവിടെ കാത്തു നിന്ന അഖിലിന്റെ ബൈക്കിൽ കടന്നുകളയുകയായിരുന്നു.
































