കൊല്ലം.ശബരിമല സ്വര്‍ണപ്പാളി വിവാദം കത്തുമ്പോള്‍ ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തില്‍ കൊടിമര നിര്‍മ്മാണത്തില്‍ നടന്ന അഴിമതി ഇന്നും പരിഹാരമില്ലാതെ തുടരുന്നു. ക്ഷേത്രത്തില്‍ സ്ഥാപിച്ച സ്വർണക്കൊടിമരം മാസങ്ങള്‍ക്കകം ക്ലാവുപിടിച്ച സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ അന്വേഷണം എങ്ങും എത്തിയില്ല. ആറ് കിലോ സ്വർണം ഉപയോഗിച്ച് പണിത കൊടിമരം മൂന്ന് മാസം കൊണ്ട് കറുത്ത് പോയിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോയ കൊടിമരപ്പറയുടെ സ്വർണപ്പാളി ദേവസ്വം ബോർഡ് തിരിച്ചു തരുന്നില്ലെന്നാണ് പരാതി.
കൊല്ലം ശാസ്താംകോട്ട ദേവസ്വം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊടിമരം ക്ലാവുപിടിച്ച സംഭവത്തിൽ പത്ത് വർഷമായിട്ടും അന്വേഷണം എങ്ങും എത്തിയില്ല.
6 കിലോ സ്വർണം ഉപയോഗിച്ച് പണിത കൊടിമരം 3 മാസം കൊണ്ട് കറുത്ത് പോവുകയായിരുന്നു. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അഴിമതി കണ്ടെത്തിരിന്നു. അന്വേഷണത്തിൻ്റെ ഭാഗമായി കൊണ്ടുപോയ കൊടിമരത്തിലെ സ്വർണ്ണപ്പാളികൾ ദേവസ്വം ബോർഡ് തിരിച്ചു തരുന്നില്ലെന്ന് ദേവസ്വം ഉപദേശക സമിതി വാര്‍ത്താമാധ്യമത്തോട് വ്യക്തമാക്കി
പരാതിയുമായിറങ്ങിയ നാട്ടുകാര്‍ പിന്നീട് ഒറ്റപ്പെടുന്നതും അവര്‍ക്കെതിരെ കേസുകള്‍ വരുന്നതും നാട് കണ്ടു. കൊടിമരത്തിലെ മായം കണ്ടെത്താന്‍ വിഎസ്എസ്എസ്സിയിലെ ശാസ്ത്രജ്ഞ സംഘത്തെവരെ ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നു. കേസ് കാലങ്ങളോളം നീണ്ടതോടെ താല്‍പര്യം നശിച്ചു. പിന്നീട് അടുത്തകാലത്ത് പുതിയ കൊടിമരം ചെമ്പ് പറകളുമായി സ്ഥാപിക്കുകയായിരുന്നു. .
കൊടിമരത്തിൽ ഉപയോഗിച്ച സ്വർണ്ണത്തിൻ്റെ തൂക്കത്തിൽ കുറവുണ്ടെന്നും പരാതി ഉണ്ട്. സ്വർണ്ണം പൂശിയ 19 എണ്ണത്തിൽ 14 നമ്പർ ഒഴികെ ബാക്കി എല്ലാ പാളികളും കറുത്തതായും അന്നത്തെ തിരുവാഭരണ കമ്മീഷണർ ജി ബൈജു സാക്ഷ്യപ്പെടുത്തിയിരുന്നു.
കേസ് എങ്ങുമെത്തിയില്ലെന്ന് മാത്രമല്ല, കഴിഞ്ഞ 10 വർഷമായി സ്വർണ്ണം പൂശിയ പാളികൾ ദേവസ്വം ബോർഡിൻ്റെ ഗോഡൗണിലാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ. അന്ന് ഉപദേശക സമിതി ഭാരവാഹികളായിരുന്നവര്‍ക്കും കൊടിമര സ്ഥാപനത്തിന്‍റെ ചുമതലയില്‍പെട്ടവര്‍ക്കും ദേവസ്വം അധികൃതര്‍ക്കും എതിരെയായിരുന്നു കേസ്. ഒരു പാട് ധനം വിനിയോഗിച്ച് എതിര്‍കക്ഷികള്‍ കേസ് നടത്തിയെങ്കിലും കേസ് നടത്തിയ നാട്ടുകാരായ ചിലര്‍ സൗജന്യമായിപ്പോലും കേസ് വാദിക്കുന്ന വക്കീലന്മാര്‍മുഖേനയുമൊക്കെ കേസ് നടത്തിവന്നിരുന്നു. ദേവസ്വത്തെയും അവര്‍ക്ക് കൂട്ടുനിന്ന നാട്ടുപ്രമാണിമാര്‍ക്കെതിരെയും നിരവധി ശക്തമായ നീക്കങ്ങള്‍ നടന്നു. പക്ഷേ ഒടുവില്‍ ആ കേസ് പോലും ഒന്നുമല്ലാതെ പോവുകയായിരുന്നു.






































