ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബര്‍ വികസനം പുതിയ പ്ലാന്‍ തയ്യാറാക്കി നടപ്പാക്കും – മന്ത്രി സജി ചെറിയാന്‍

Advertisement

ചവറ.നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യതൊഴിലാളികള്‍ക്കും അനുബന്ധതൊഴിലാളികള്‍ക്കും അപകടം സംഭവിക്കുന്ന സാഹചര്യത്തില്‍ അടിയന്തിരസഹായം ലഭ്യമാക്കുന്നതിന് 84മീറ്റര്‍ നീളത്തില്‍ റസ്ക്യൂ വാര്‍ഫ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. നബാര്‍ഡ് 26 ല്‍ ഉള്‍പ്പെടുത്തി 14.16 കോടിരൂപയുടെ മറ്റ് വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
എന്നാല്‍ ദേശീയപാതയുടെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ അപ്രോച്ച് റോഡിന്‍റെയും സര്‍വ്വീസ് റോഡിന്‍റെയും അലൈന്‍മെന്‍റ് മാറി.
എന്‍എച്ച്എഐ നിര്‍മ്മിക്കുന്ന പാലത്തിന്‍റെ പില്ലറുകള്‍ക്കും നബാര്‍ഡ് നിര്‍മ്മിക്കുന്ന പില്ലറുകള്‍ക്കും ഇടയില്‍ ആവശ്യമായ ക്ലിയറന്‍സ് ഇല്ലാതെ വരികയും ചെയ്തു. പുതുക്കിയ അലൈന്‍മെന്‍റ് എന്‍എച്ച്എഐ- ല്‍നിന്നും ലഭിക്കാത്ത സാഹചര്യത്തില്‍ നിലവിലുളള കരാറുകാരനെ സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കേണ്ടിവന്നു.
കൂടാതെ ഹാര്‍ബര്‍ മാനേജ്മെന്‍റ് സൊസൈറ്റി നിലവിലുളള പ്ലാനും ഡിസൈനും മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചതിനാല്‍ നിലവിലുളള കരാറുകാരനെ ഒഴിവാക്കി പുതിയ പ്ലാന്‍ അനുസരിച്ച് പ്രവൃത്തി പുനഃക്രമീകരിച്ച് നടപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിയമസഭയെ അറിയിച്ചു.
ശക്തികുളങ്ങര ഹാര്‍ബറിലെ വികസനപ്രവര്‍ത്തനങ്ങളും ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് കെട്ടിടത്തിന്‍റെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

Advertisement