അഞ്ചൽ. ഇടമുളക്കൽ ഗവ. ജവഹർ ഹൈസ്കൂളിലെ വിദ്യാർത്ഥികളിൽ പടർന്നു പിടിച്ച മഞ്ഞപ്പിത്തം രക്ഷിതാക്കളിലേക്കും വ്യാപിക്കുന്നു.. സ്കൂളിലെ 31 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വീട്ടുകാരിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തൊള്ളൂർ നഗറിലുള്ള കുട്ടിയുടെ പിതാവിനാണ് രോഗം സ്ഥിരീകരിച്ചത്.
രക്ഷിതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗത്തിന്റെ ഉറവിടം സ്കൂൾ അല്ല എന്ന് ആദ്യം മുതൽ വാദിച്ച സ്കൂൾഅധികൃതർ കിണറ്റ് വെള്ളത്തിൽ ക്രമാതീതമായ അളവിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കണ്ടെത്തിയതോടെ
കുട്ടികൾക്ക് തിളപ്പിച്ച വെള്ളം നൽകിയിരുന്നു എന്നായി വാദം. എന്നാൽ സ്കൂളിൽ ലഭിച്ചിരുന്നത് പൈപ്പ് വെള്ളമായിരുന്നു എന്ന് രോഗ ബാധിതരായ കുട്ടികൾ പറയുന്നു.
രോഗം ഗുരുതരമായ കുട്ടികൾക്ക് മികച്ച ചികിത്സ നൽകാൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് രക്ഷിതാക്കൾ. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും സ്കൂളിന് അനുവദിച്ച വാട്ടർ ഡിസ്പെൻസർ സ്റ്റാഫ് റൂമിൽ സ്ഥാപിച്ച് അധ്യാപകരാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി.
കുട്ടികൾക്കുള്ള രോഗനിർണയം ഇന്നും തുടരും. അഞ്ചു മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഇന്നത്തെ ക്യാമ്പ്.





































