കൊല്ലം: കുടുംബ കോടതിയിലെത്തിയ പരാതിക്കാരിക്ക് നേരെ മോശം പെരുമാറ്റം നടത്താൻ ശ്രമിച്ചെന്ന പരാതിയില്‍ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്ത് ഹൈക്കോടതി. നിലവില്‍ കൊല്ലം എം.എ.സി.ടി ജഡ്ജിയായിരുന്നു വി. ഉദയകുമാറിനെയാണ് ഹൈക്കോടതി രജിസ്ട്രാര്‍ (ഡിസ്ട്രിക്ട് ജുഡീഷ്യറി) നിക്‌സണ്‍ എം. ജോസഫാണ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടുകളും ഉദയകുമാറിനെതിരേ ലഭിച്ച രേഖാമൂലമുള്ള പരാതികളും പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുന്നത് അത്യാവശ്യമാണെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. അഡി. ജില്ലാ ജഡ്ജ് എസ്. ശ്രീരാജിനാണ് പകരം എം.എ.സി.ടിയുടെ അധിക ചുമതല.
ഇക്കഴിഞ്ഞ 19നാണ് സംഭവം.
ജഡ്ജിയുടെ ചേമ്പറില്‍ എത്തിയ വനിതാ കക്ഷിയോടാണ് ജഡ്ജ് അപമര്യാദയായി പെരുമാറിയതെന്ന് പരാതി ഉയർന്നത്. യുവതി ജില്ലാ ജഡ്ജിക്ക് പരാതി നല്‍കുകയും, ഈ പരാതി ഹൈക്കോടതിക്ക് കൈമാറുകയും ചെയ്തു. പരാതി ലഭിച്ച് അടുത്ത ദിവസം ജഡ്ജിയെ സ്ഥലം മാറ്റിക്കൊണ്ട് ഹൈക്കോടതി ഉത്തരവ ഇടുകയായിരുന്നു. ചവറ കുടുംബ കോടതി ജഡ്ജി വി. ഉദയകുമാറിനെ എം.എ.സി.ടി കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ജഡ്ജി എം.എ.സി.ടിയില്‍ ചുമതല ഏറ്റെടുത്തെങ്കിലും അവധിയില്‍ പോയി.
































