ഡോ. വന്ദന ദാസ് കൊലക്കേസ് : സാക്ഷി വിസ്താരം പുനരാരംഭിച്ചു

Advertisement



കൊട്ടാരക്കര ഗവ. ആശുപത്രിയിൽ വെച്ച് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ഡോ വന്ദനാ ദാസ് കേസിലെ സാക്ഷി വിസ്താരം കൊല്ലം അഡീ സെഷൻസ്  ജഡ്ജി പി എൻ വിനോദ് മുമ്പാകെ പുനരാരംഭിച്ചു.

കേസിലെ രണ്ടാം സാക്ഷിയും പ്രതിയുടെ സമീപവാസിയുമായ ബിനുവിൻ്റെ സാക്ഷി വിസ്താരമാണ് ചൊവ്വാഴ്ച പൂർത്തിയായത്. കേസിലെ പ്രതിയായ കുടവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പോലിസ് കൊട്ടാരക്കര ഗവ ആശുപത്രിയിലേക്ക് കൊണ്ടുവന്ന സമയം താനും അവരോടൊപ്പമുണ്ടായിരുന്നതായി മൊഴി കൊടുത്ത സാക്ഷി, ആശുപത്രിയിലെ സി സി ടിവി ദൃശ്യങ്ങൾ കോടതിയിൽ തിരിച്ചറിയാൻ സാധിക്കുമെന്ന് മൊഴി കൊടുത്തിരുന്നു.  കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഈ സി സി ടിവി ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിക്കുവാൻ അനുവാദം തേടുകയും തുടർന്ന് കോടതിയിൽ പ്രദർശിപ്പിച്ച സാക്ഷി ഉൾപ്പെട്ട സിസി ദ്യശ്യങ്ങൾ കോടതിയിൽ തിരിച്ചറിയുകയും ചെയ്തു. കൂടാതെ സംഭവ ദിവസത്തിൻ്റെ തലേ ദിവസം രാത്രിയിലും പ്രതിയെ താൻ വീടിനു സമീപം കണ്ടിരുന്നതായും പ്രതിയുടെ മൊബൈൽ  ഫോൺ വീട്ടിൽ വെച്ച് കാണാനില്ല  എന്ന് പറഞ്ഞ് പ്രതി ബഹളം കൂട്ടിയിരുന്നതായും സാക്ഷി കോടതിയിൽ മൊഴി നല്കി. കേസിലെ മൂന്നാം സാക്ഷി ഹോം ഗാർഡ് അലക്സ് കുട്ടിയുടെ വിസ്താരം ബുധനാഴ്ച നടക്കും.

കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.

Advertisement