കരുനാഗപ്പള്ളി:കല്ലേലിഭാഗം ശ്മശാനത്തിൽ കയറുന്നത് തടഞ്ഞതിന്റെ വിരോധത്തിൽ ആക്രമണം നടത്തിയ കേസിൽ ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ.ഇടക്കുളങ്ങര കണ്ടത്തിൽ തറയിൽ തല എന്ന് വിളിക്കുന്ന കിച്ചു കൃഷ്ണൻ (25)ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.2025 ജൂൺ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്.കല്ലേലിഭാഗം എസ് സി/എസ്ടി ശ്മശാനത്തിൽ സമീപം നിന്ന് നരീഞ്ചിക്കോളനി സ്വദേശി അബിയെയും അഭിരാജിനെയും പ്രതികളായ കിച്ചുവും സുഹൃത്തും സിമന്റ് കട്ട കൊണ്ട് തലയ്ക്ക് ഇടിച്ച് തലപൊട്ടിക്കുകയും കയ്യിൽ കരുതിയിരുന്ന പിച്ചാത്തി കൊണ്ട് അഭിരാജിനെ കയ്യിൽ കുത്തുകയും ആയിരുന്നു.അഭിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കരുനാഗപ്പള്ളി പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ആക്രമണത്തിനു ശേഷം ഒളിവിൽ പോയ പ്രതി ആന്ധ്രപ്രദേശിൽ ഉണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടർന്നു കരുനാഗപ്പള്ളി പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ആന്ധ്രപ്രദേശിലെ കടപ്പാ എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തുകയും ആന്ധ്ര പ്രദേശിൽ എത്തി ഇവരുടെ ഒളിത്താവളം കണ്ടെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.കൂടെയുള്ള പ്രതിയെക്കുറിച്ച് വിവരമുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ,ആഷിക്,അജിജോസ് ,എസ്സിപിഒ ഹാഷിം,സിപിഒ ജിഷ്ണു,ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
































