മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്; പ്രതിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ

469
Advertisement

കൊല്ലം: മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് സുഹൃത്തിനെ കൊലപ്പെടുത്തുകയും മറ്റ് മൂന്നുസുഹൃത്തുക്കളെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയ്ക്ക് കൊലപാതകത്തിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. അമ്പലപ്പുഴ മണ്ണഞ്ചേരി മുറിയാക്കല്‍ വീട്ടില്‍ അനൂപിനെ(35)യാണ് കൊല്ലം അഡി.സെഷന്‍സ് ജഡ്ജി സീമ. സി.എം ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ 4 മാസം കഠിന തടവും അനുഭവിക്കണം. കൊലപാതക ശ്രമത്തിന് 10 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കാതിരുന്നാല്‍ 2 മാസം കഠിന തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.
തുറവൂര്‍ പള്ളിത്തോട് കരയില്‍ കുളത്തില്‍ വീട്ടില്‍ പീറ്റര്‍ ആണ് കൊല്ലപ്പെട്ടത്. കൊട്ടാരക്കര സ്വദേശി അജി, കുത്തിയതോട ്‌സ്വദേശി ബെന്‍സിലാല്‍, പട്ടാഴി സ്വദേശി അരുണ്‍രാജ് എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. 2016 ആഗസ്റ്റ് 20നായിരുന്നു സംഭവം. പട്ടാഴിയിലെ ടൈല്‍സ് വര്‍ക്ക് കരാറുകാരനായ ശിവന്‍കുട്ടിയുടെ തൊഴിലാളികളാണ് ഇവരെല്ലാം. ശിവന്‍കുട്ടി എടുത്തുനല്‍കിയ വീട്ടിലായിരുന്നു ഇവരുടെ താമസം. അവിടെവച്ചാണ് സംഭവമുണ്ടായത്. പത്തനാപുരം എസ്‌ഐയായ രാഹുല്‍രവീന്ദ്രന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്തനാപുരം സിഐ റജി വര്‍ഗീസ് അന്വേഷണം നടത്തി. സിഐയായിരുന്ന ബിനുവര്‍ഗീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.വിനോദ് ഹാജരായി.

Advertisement