കരുനാഗപ്പള്ളിക്കാര്‍ കണ്ണീരു കുടിച്ചോട്ടെന്നോ

591
Advertisement

കരുനാഗപ്പള്ളി. ദേശീയ പാതവിപുലീകരണവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. മര്യാദക്ക് വഴി നടക്കാനാവില്ല. അനവധി കച്ചവടക്കാര്‍ കടത്തിലും ദുരിതത്തിലും ആയി, പല സംരംഭങ്ങളും പൂട്ടിപ്പോയി . വഴിയില്ല,കുഴിമാത്രം, പ്രായാധിക്യമുള്ളവര്‍ക്ക് ടൗണിലെത്തി ഒരു കാര്യം സാധിക്കാനാവില്ല. ഇപ്പോള്‍ കുറേനാളായി ഓരോമേഖലയിലും കുടിനീര്‍മുട്ടിക്കുകയാണ് അധികൃതര്‍. വെള്ളം കിട്ടാത്തതിന് കാരണം ചോദിക്കാന്‍ ഫോണിന്‍റെ മറുതലയില്‍ ജലഅതോറിറ്റിക്കാരെ കിട്ടുക പ്രയാസം, കിട്ടിയില്‍ർ മറുപടി റെഡിയാണ് റോഡ് പണിക്കാര്‍ ലൈന്‍ തകര്‍ത്തു. ഒരാഴ്ചയിലേറെ ടാപ്പു തുറന്നാല്‍ ചെളിവെള്ളം മാത്രമായിരുന്നു കിട്ടുക. ഇപ്പോള്‍അതുമില്ല.

കിണര്‍കുത്തി അതിലെ വെള്ളം അരിപ്പയിലൂടെ കുടിക്കുന്ന പണക്കാര്‍ക്ക് ഇത് പ്രശ്നമല്ല. മോട്ടോര്‍ അടിക്കാന്‍ കറന്‍റ് മതി. അന്നന്ന് കൂലികിട്ടി ജീവിക്കുന്നസാധുക്കള്‍ക്ക് കിണറില്ലാത്ത നൂറുകണക്കിന് കുടുംബങ്ങളുണ്ട്. അവരെയാണ് ഈ അനാസ്ഥ വലക്കുന്നത്. ഈ ദുരിതം അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരില്ലെന്നല്ല, ജനപ്രതിനിധികള്‍പോലും പ്രശ്നത്തില്‍ ഇടപെടുന്നില്ല. ഏറെനാളായി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു കിഴക്കുഭാഗത്ത് ജലമെത്തിയിട്ട്. കിണറില്ലാത്തവര്‍ അയല്‍ വീടുകളില്‍ നിന്നും കടംവാങ്ങി എത്ര നാള്‍ ജീവിക്കാനാവും. സംഘടിച്ച് സമരത്തിന് പോയാല്‍ അന്ന് അന്നംതന്നെ മുട്ടിപ്പോകുന്ന പാവങ്ങള്‍ സമരത്തിന് വരില്ലെന്ന് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറിയാം. എന്തായാലും കണ്ണീരു കുടിക്കുന്നവര്‍ രംഗത്തിറങ്ങാനാണ് തീരുമാനം.

Advertisement