കുണ്ടറ : മദ്യലഹരിയിൽ കണ്ടയ്നർ ലോറി ഓടിച്ച ഡ്രൈവർക്ക് ഗൂഗിൾ മാപ്പ് പണി കൊടുത്തു. ഇടവഴികളിലൂടെ ഓടിയെത്തിയ ലോറി കായലിൽ പതിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുണ്ടറ കാഞ്ഞിരകോട് റോഡ് കടവിൽ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. സംഭവത്തിൽ ലോറി കടന്നു വന്ന വഴിയിലെ നിരവധി വീടുകൾക്കും വൈദ്യുതി കമ്പികൾക്കും, വീടുകളിൽ സ്ഥാപിച്ചിരുന്ന സി സി ടി വി കൾക്കും നാശം സംഭവിച്ചു. എറണാകുളത്ത് നിന്നും പാചക എണ്ണയുമായി വന്നതായിരുന്നു ലോറി. ശബ്ദം കേട്ട് പരിഭ്രാന്തരായി നാട്ടുകാർ വെളിയിലിറങ്ങിയപ്പോഴേയ്ക്കും ലോറി അഷ്ടമുടിക്കായലിൻ്റെ ഒരു ഭാഗമായ കാഞ്ഞിരകോട് കായലിൻ്റെ തീരത്തെത്തി മണ്ണിൽ പുതഞ്ഞിരുന്നു. പിന്നീട് ഇന്നലെ ക്രെയിൻ്റെ സഹായത്തോടെ ലോറി ഉയർത്തി വളരെ പ്രയാസപ്പെട്ട് പ്രധാന പാതയിലെത്തിച്ച് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഡ്രൈവർ ഉൾപ്പെടെ ലോറിയിൽ ഉണ്ടായിരുന്ന മൂന്ന് തമിഴ് നാട് സ്വദേശികളും മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. വാഹന ഉടമയെ വിളിച്ച് വരുത്തി നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കനത്ത മഴയും ഇരുട്ടും പിന്നെ മദ്യവും ചേർന്നതാണ് വഴിതെറ്റാൻ ഇടവരുത്തിയത്.