കരുനാഗപ്പള്ളി . ആലപ്പാട്, പഞ്ചായത്തിലെ ശ്രായിക്കാടിന് സമീപം കടലിൽ ബാരൽ കണ്ടെത്തിയ സംഭവം ആശങ്ക പരത്തി. ഞായറാഴ്ച ഉച്ചയോടെയാണ് കടൽതീരത്തിനോട് ചേർന്ന് ബാരൽ കണ്ടെത്തിയത്. നേരത്തെ അപകടത്തിൽപ്പെട്ട കപ്പലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കരാർ എടുത്തിട്ടുള്ള കമ്പനിയുടെ ജീവനക്കാർ കടൽതീരത്ത് നിരീക്ഷണം നടത്തുന്നതിനിടയിലാണ് ബാരൽ കണ്ടത്. ഇതിൻ്റെ ഒരു ഭാഗം തീ പടർന്ന് കത്തിയ നിലയിൽ ഉള്ളതാണ്. ഇത് തീരത്തെ പാറ ഇടുക്കിലേക്ക് കയറിയ നിലയിലാണ്. കാലിയായ ബാരലാണെന്നാണ് പ്രാഥമിക നിഗമനം. കപ്പൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കരാറെടുത്ത കമ്പനി ജീവനക്കാർ ഉന്നത അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. അവർ എത്തിയതിനുശേഷം മാത്രമേ ബാരൽ നീക്കം ചെയ്യാൻ കഴിയുഎന്ന് ഇവർ അറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഈ പ്രദേശത്തേക്ക് ജനങ്ങൾ അടുക്കാതിരിക്കാൻ റിബൺകെട്ടി തിരിച്ചിട്ടുണ്ട്. ആദ്യ കപ്പലപകടത്തിൽ പെട്ടതാണോ രണ്ടാമത് കൊച്ചിയിലുണ്ടായ അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നുള്ളതാണോ ബാരൽ എന്നുള്ളത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ മനസ്സിലാക്കാൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു.