സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കോഴിക്കോട് വയനാട് ജില്ലകളിലുള്ള റെഡ് അലർട്ട് തുടരും. മത്സ്യബന്ധനത്തിന് ജൂൺ 1 വരെ വിലക്കേർപ്പെടുത്തി. തീരദേശ മേഖലകളിൽ കടലാക്രമണ ജാഗ്രത നിർദ്ദേശവും നിലവിലുണ്ട്
ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദം 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി മാറാനും, കേരളതീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തി വർധിക്കാനും സാധ്യതയുള്ളതിനാൽ അടുത്ത അഞ്ചു ദിവസവും കേരളത്തിൽ വ്യാപകമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.നാളെ നാല് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ഇടുക്കി കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.ബാക്കി എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും നിലവിലുണ്ട്. ഇന്നുമുതൽ ജൂൺ ഒന്നു വരെ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തീരദേശ മേഖലകളിൽ കടലാക്രമണത്തിനും സാധ്യതയുണ്ട്. ഉയർന്ന തിരമാലയുമായി ബന്ധപ്പെട്ട് 7 ജില്ലകളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകുളം തൃശ്ശൂർ മലപ്പുറം കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര ജാഗ്രത നിർദേശമുള്ളത്. കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതിതീവ്ര ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു