കൊല്ലം കാവനാട് സ്ത്രീ മരിച്ചത് ഫ്രിഡ്ജിൽ വെച്ച ചൂരക്കറി കഴിച്ചത് മൂലമല്ലെന്ന് പ്രാഥമിക നിഗമനം. സ്വകാര്യ ബാങ്ക് ജീവനക്കാരിയുടെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ ബ്രെയിൻ ഹെമറേജാണ് മരണ കാരണമെന്നാണ് പറയുന്നത്. കാവനാട് മീനത്തുചേരി ദിനേശ് ഭവനത്തിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി പ്രഭയാണ് (45) മരിച്ചത്.
ദീപ്തിപ്രഭയുടെ ഭർത്താവിനും മകനും ഛർദ്ദിയുണ്ടായത് ഭക്ഷ്യവിഷബാധ വന്നതോടെയാണ്. എന്നാൽ ഇതേ ഭക്ഷ്യവിഷബാധയാണോ ദീപ്തി പ്രഭയെ ബ്രെയിൻ ഹെമറേജിലേക്ക് നയിച്ചതെന്ന് പരിശോധന ഫലങ്ങൾ കിട്ടിയാല്‍ മാത്രമേ വെളിവാവുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കുന്നു.
മരിച്ച ദീപ്തിപ്രഭയുടെ ആന്തരികാവയവങ്ങളുടെ കെമിക്കൽ പരിശോധനാ ഫലം ലഭിച്ചാലേ മരണകാരണം അറിയാനാകൂ. ദീപ്തിപ്രഭ ബുധനാഴ്ച വൈകിട്ട് 4 മണി കഴിഞ്ഞപ്പോഴാണ് കുഴഞ്ഞുവീണത്. ശനിയാഴ്ച വാങ്ങിയ ചൂരമീന്‍ പാകം ചെയ്ത് ഫ്രിഡ്ജിൽ വച്ച ശേഷം ദീപ്തിപ്രഭയും ഭർത്താവും മകനും അത് കഴിച്ചു. അതിന് പിന്നാലെയാണ് ഭർത്താവിനും മകനും ഛർദ്ദി പിടിപെട്ടത്. ബുധനാഴ്ച ജോലി കഴിഞ്ഞ് ഓഫീസിൽ നിന്ന് ദീപ്തിപ്രഭ എത്തിയപ്പോള്‍ ഭർത്താവിനും മകനും ഛര്‍ദി പിടിപെട്ടിരുന്നു.
ഇരുവരെയും ആശുപത്രിയിൽ കൊണ്ടുപോകാനുള്ള നീക്കത്തിനിടെയാണ് ദീപ്തിപ്രഭ കുഴഞ്ഞുവീണത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.