ശാസ്താംകോട്ട:മൈനാഗപ്പള്ളി – തേവലക്കര റോഡിൽ വെട്ടിക്കാട്ട് ഭാഗത്ത് കൂടിയുള്ള യാത്ര അപകട ഭീഷണിയാകുന്നു.വെട്ടിക്കാട്ട് റെയിൽവേ ഗേറ്റിന് സമീപമുള്ള ഏലായ്ക്ക് കുറുകെ ചെറിയ പാലത്തിൻ്റെ നിർമ്മാണം നടന്നു വരികയാണ്.ഇതുവഴിയുള്ള ഗതാഗതം നിരോധിക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.ഇതിനാൽ ബസ്സുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ ഇതിനോട് ചേർന്ന് ഏലായിലൂടയാണ് കടന്നു പോകുന്നത്.മൈനാഗപ്പള്ളി തടത്തിൽമുക്ക് റെയിൽവേ ഗേറ്റ് ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്നതിനാൽ കൊട്ടാരക്കര = കരുനാഗപ്പള്ളി റൂട്ടിലെ വാഹനങ്ങളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്.വാഹനങ്ങളുടെ എണ്ണം ദിനംപ്രതി പെരുകിയതോടെ ഏലായിൽ വാഹനങ്ങൾ കയറി രൂപപ്പെട്ട പാത താഴുകയും ചെറിയ വാഹനങ്ങൾക്ക് ഉൾപ്പെടെ കടനു പോകാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്തു.മഴ ശക്തമായതോടെ വയലിലും താത്ക്കാലിക പാതയിലും വെള്ളം നിറയുകയും ചെളിക്കുണ്ടായി മാറുകയും ചെയ്തിട്ടുണ്ട്.ഇതിനാൽ വലിയ വാഹനങ്ങൾ അടക്കം കടന്നു പോകുന്നത് ഏറെ പ്രയാസപ്പെട്ടാണ്.ആടിയുലഞ്ഞും ചെളിക്കുണ്ടിൽ പുതഞ്ഞും വാഹനങ്ങൾ അകപ്പെടുമ്പോൾ ഗതാഗതക്കുരുക്കും രൂക്ഷമാകുന്നു.ഇരുചക്ര വാഹനയാത്രികരാണ് വലയുന്നവരിൽ ഏറെയും.സ്കൂട്ടറുകൾ മറിയുന്നതും യാത്രികർക്ക് പരിക്കേൽക്കുന്നതും പതിവായിട്ടുണ്ട്.വസ്ത്രങ്ങളിൽ ചെളി പുളരുന്നതിനാൽ പലരും യാത്ര ഉപേക്ഷിച്ച് മടങ്ങുകയാണ്.കാലവർഷം ശക്തിയാർജിക്കുന്നതിന് മുൻപായി പാലം നിർമ്മാണം അടിയിന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കണമെന്നും അതുവരെ വാഹനഗതാഗതത്തിന് ബദൽ മാർഗം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.