പുനലൂർ : പുനലൂരിൽ നാല് ഗ്രാം എം.ഡി.എം.എ. കൈവശം വെച്ചതിന് രണ്ട് യുവാക്കളെ പൊലീസ് പിടികൂടി.
പുനലൂർ വാളക്കോട് പ്ലാച്ചേരി രേവതി ഭവനിൽ ഇരുപത്തിനാല് വയസുള്ള സായുഷ് ദേവ്, പുനലൂർ മണിയാർ പരവട്ടം സുധീഷ് ഭവനിൽ ഇരുപത്തിനാല് വയസുള്ള സുമേഷ് എന്നിവരെയാണ് ലഹരി വസ്തു കൈവശം വെച്ചതിന് പൊലീസ് പിടികൂടിയത്.
കൊല്ലം റൂറൽ എസ്.പി. കെ.എം.സാബു മാത്യു ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമും പുനലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
കുറച്ച് നാളുകളായി പ്രതികളെ നീരീക്ഷിച്ച് വന്നിരുന്ന സേനാംഗങ്ങൾ ഇന്ന് പുലർച്ചെ രണ്ട് മണിയോട് കൂടിയാണ് പുനലൂരിൽ നിന്നും ഇവരെ പിടികൂടിയത്.
പുനലൂർ തൊളിക്കോട് നിന്നും പരവട്ടത്തേക്ക് ഇരുചക്രവാഹനത്തിൽ പോവുകയായിരുന്നു പ്രതികൾ. പരവട്ടം മുഖത്തല ജംഗ്ഷനിൽ വെച്ച് ഇവരുടെ ഇരുചക്രവാഹനം പൊലീസ് തടയുകയായിരുന്നു. പിടിക്കപ്പെടുമ്പോൾ പ്രതികളുടെ ട്രാക്ക്സ്യൂട്ട് പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും പ്ലാസ്റ്റിക്ക് പാക്കറ്റിൽ സൂക്ഷിച്ചിരുന്ന നാല് ഗ്രാം എം.ഡി.എം.എ. പൊലീസ് കണ്ടെടുത്തു.
പ്രതികളെ വിശദമായി ചോദ്യം ചെയ്തെങ്കിൽ മാത്രമേ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. അസ്റ്റിലായ പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കി.