കണ്ണൂര്‍: കണ്ണൂര്‍ ഡെന്റല്‍ കോളജ് ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ആര്‍എല്‍ നിഥിന്‍ രാജിന്‍റെ സംസ്‌കാരം ഇന്ന്. വീട്ടുവളപ്പിലാണ് സംസ്‌കാരം. നിതിന്‍രാജ് താമസിച്ച ഹോസ്റ്റല്‍ തടവറപോലെയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. രണ്ടുമാസം മുമ്പ് പനിച്ച് കിടന്നപ്പോള്‍ ഒറ്റയ്‌ക്കൊരു മുറിയിലേക്ക് മാറ്റി. ആ ദിവസങ്ങളില്‍ സഹപാഠികളെ അകറ്റിനിര്‍ത്തി. അവരുമായുള്ള ആശയവിനിമയംപോലും ഹോസ്റ്റല്‍ അധികൃതര്‍ തടഞ്ഞുവെന്നും നിതിന്‍രാജിന്റെ ബന്ധുക്കള്‍ പറയുന്നു.
അധ്യാപകര്‍ ജാതീയമായി അധിക്ഷേപിക്കുന്നുവെന്ന നിതിന്‍രാജിന്റെ ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. സഹപാഠികള്‍ക്ക് അയച്ച സന്ദേശമാണ് പുറത്ത് വന്നത്. സ്്റ്റാഫ് റൂം കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമാണെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. അമ്മയുടെ അസുഖത്തെയും കളിയാക്കി. കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശബദ് സന്ദേശത്തില്‍ നിതിന്‍ പറയുന്നുണ്ട്.
പറഞ്ഞറിയിക്കാനാകാത്ത പീഡനങ്ങളാണ് കോളജ് അധികൃതരില്‍ നിന്നും ചില വിദ്യാര്‍ഥികളില്‍നിന്നും നേരിട്ടത്. റാഗിങ്ങും ജാതി അധിക്ഷേപവും നിറം പറഞ്ഞുള്ള അധിക്ഷേപവും നിരന്തരമുണ്ടായി. അവനെ ഒറ്റപ്പെടുത്തുന്ന സമീപനമുണ്ടായി. പരാതികള്‍ അധികൃതര്‍ ചെവിക്കൊണ്ടില്ല. സ്ഥിതി രൂക്ഷമായപ്പോള്‍ അവന്‍ പഠനം മതിയാക്കി വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയിരുന്നു. അപ്പോള്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ അവനെ സമാധാനിപ്പിച്ച് പഠനം തുടരാന്‍ പ്രേരിപ്പിച്ചു. ഈ ഘാതകന്മാരുടെ ഇടയിലേക്കാണല്ലോ ഞങ്ങളുടെ കുട്ടിയെ വിട്ടുകൊടുത്തതെന്ന് ആലോചിക്കുമ്പോള്‍ താങ്ങാനാവുന്നില്ലെന്ന് ബന്ധു പറയുന്നു. ചില സീനിയര്‍ വിദ്യാര്‍ഥികള്‍ ശാരീരികമായി പീഡിപ്പിക്കുന്നതായി ചില വിദ്യാര്‍ഥികള്‍ തങ്ങളോട് കോളജിലെത്തിയപ്പോള്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മകന്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചതിനു പിന്നില്‍ ജാതി-വര്‍ണ അധിക്ഷേപമുണ്ടായിട്ടുണ്ടെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്ലസ്ടുവിനുശേഷം നാലുവര്‍ഷം പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുത്താണ് കഴിഞ്ഞവര്‍ഷം നിതിന്‍രാജ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ പ്രവേശനം നേടിയത്. മാനേജ്മെന്റ് സീറ്റിലല്ലെങ്കിലും മറ്റ് ഫീസിനങ്ങളിലായി മുപ്പതിനായിരത്തോളം രൂപ തുടക്കത്തില്‍ ചെലവായി. വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്.
also read:
തിരുവനന്തപുരം ചാലക്കാട് പുതുകുളങ്ങര പെയിന്റിങ് തൊഴിലാളിയായ വൈ.എല്‍. രാജന്റെയും സി.ആര്‍. ലതയുടെയും മകനാണ് നിതിന്‍രാജ്. നിറം പരാമര്‍ശിച്ചും അധിക്ഷേപിച്ചു. സീനിയര്‍ വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ റാഗിങ്ങിനും ഇരയായി. ഇതെല്ലാം മകന്‍ അധ്യാപകരോടും വകുപ്പുമേധാവികളോടും പരാതിപ്പെട്ടിരുന്നു. എന്നാല്‍, അവരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ലെന്ന് മാത്രമല്ല കടുത്ത അവഗണനയും അധിക്ഷേപവും നേരിടേണ്ടിവന്നു. ഇതില്‍ മനംനൊന്താണ് മകന്‍ ജീവനൊടുക്കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കണമെന്നും ഉന്നതതല ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
നിതിന്‍രാജിന്റെ സഹോദരീ ഭര്‍ത്താവ് അശോകാണ് ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കിയത്. കോളജ് വളപ്പിലെ ഹോസ്റ്റലിലായിരുന്നു നിതിന്‍രാജ് താമസിച്ചിരുന്നത്. കഴിഞ്ഞ നവംബറിലാണ് നിതിന്‍രാജ് കോളജില്‍ പ്രവേശനം നേടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ റിസപ്ഷന്‍ വിഭാഗത്തിന്റെയും കോളജ് ലൈബ്രറി കെട്ടിടത്തിന്റെയും മധ്യഭാഗത്തായി ചെങ്കല്‍ പാകിയ നിലത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു നിതിന്‍രാജിനെ കണ്ടെത്തിയത്. കോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.































