പാലക്കാട്: ‘‘ചുമതലകൾ എന്തെല്ലാമാണെന്ന് പഠിച്ചുവരുന്നതേയുള്ളൂ. എങ്കിലും ഒരുകാര്യം പറയാം. യുവകായിക താരങ്ങളുടെ വളർച്ചയ്ക്കും സുരക്ഷിത ഭാവിക്കും ഉറപ്പായും പ്രാധാന്യം നൽകും’’- മൂന്ന് ജില്ലകളുടെ ചുമതലയുള്ള അസി. സ്പോർട്സ് ഓർഗനൈസറായി സംസ്ഥാന സർക്കാർ ജോലിയിൽ പ്രവേശിച്ച കായികതാരം പി.യു. ചിത്ര ആഗ്രഹം പങ്കുവെച്ചു. കായികരംഗത്തെ സംഭാവന പരിഗണിച്ചു നൽകിയ പുതിയ ഉത്തരവാദിത്വത്തിൽ അതിയായ സന്തോഷമുണ്ടെന്നും ചിത്ര പറഞ്ഞു.
പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളുടെ ചുമതലയാണ് വഹിക്കുക. സ്കൂൾ വിദ്യാർഥികളുടെ കായികമേളകളുടെ നടത്തിപ്പിൽ ഉൾപ്പെടെ ഇടപെടൽ നടത്തണമെന്ന സൂചനകളാണ് ലഭിച്ചിട്ടുള്ളത്. കൂടുതൽ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്നതു സംബന്ധിച്ച് വകുപ്പുതലത്തിൽ അറിയിപ്പ് ലഭിക്കുന്നതേയുള്ളൂ.
ഏഴുവർഷമായി പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിലെ സൂപ്രണ്ടായി ജോലിചെയ്യുകയായിരുന്നു ചിത്ര. ആ ജോലി വേണ്ടെന്നുവെച്ചാണ് സംസ്ഥാന സർക്കാർ നൽകിയ ജോലി സ്വീകരിച്ചത്. 1,500 മീറ്റർ ഓട്ടത്തിൽ ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ രണ്ട് സ്വർണം, ഏഷ്യൻ ഗെയിംസിൽ വെങ്കലം തുടങ്ങി ഒട്ടേറെ മെഡലുകൾ നേടിയിട്ടുള്ള താരമാണ് ചിത്ര.
കളക്ടറേറ്റിനകത്ത് പ്രവർത്തിക്കുന്ന പാലക്കാട് വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടർ ഓഫീസാണ് പുതിയ പ്രവർത്തനമണ്ഡലം. തിങ്കളാഴ്ചയാണ് വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടർ സലീന ബീവിക്ക് മുൻപാകെ കുടുംബസമേതമെത്തി ചുമതലയേറ്റത്. അച്ഛൻ മുണ്ടൂർ പാലക്കീഴ് ഉണ്ണിക്കൃഷ്ണൻ, ഭർത്താവ് ഷൈജു, ഭർതൃപിതാവ് രാമകൃഷ്ണൻ, പരിശീലകൻ എൻ.എസ്. സിജിൻ എന്നിവർ കൂടെയുണ്ടായിരുന്നു.
ALSO READ:






























