Home News Breaking News വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ ബില്‍ പുനഃപരിശോധിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ ബില്‍ പുനഃപരിശോധിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ

Advertisement

കോട്ടയം : വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ. ബില്‍ പുനഃപരിശോധിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയസ് മാത്യൂസ് തൃതിയന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടു. നിയമം ന്യൂനപക്ഷങ്ങളെ വരുതിയിലാക്കാനാണോ എന്ന് അറിയില്ല. കാരണം എഫ്‌സിആര്‍എ ന്യൂനപക്ഷ- ഭൂരിപക്ഷ സംഘടനകളെയെല്ലാം ബാധിക്കുന്നതാണ്. ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം മതങ്ങളെല്ലാം എഫ്‌സിആര്‍എയുടെ പരിധിയില്‍ വരുന്നതാണ്. എന്തിനാണ് ഈ നിയമം കൊണ്ടു വരുന്നത് എന്നറിയില്ലെന്നും ഓര്‍ത്തഡോക്‌സ് ബാവ അറിയിച്ചു.

ക്രൈസ്തവ ന്യൂനപക്ഷങ്ങളോടൊക്കെയുള്ള സമീപനത്തില്‍ എന്തെങ്കിലും മാറ്റം വരുത്താനാണോ ഇതുവഴി ശ്രമിക്കുന്നതെന്ന് ആശങ്കയുണ്ട്. അതുണ്ടാവാതിരിക്കാന്‍ സഭ ആഗ്രഹിക്കുന്നു. നിര്‍ബാധം സഭയ്ക്ക് ശുശ്രൂഷ നടത്താനുള്ള അനുവാദം ഉണ്ടാകണം. മാത്രമല്ല ഇപ്പോള്‍ തടഞ്ഞുവെച്ചിരിക്കുന്ന എഫ്‌സിആര്‍എകളെല്ലാം റിലീസ് ചെയ്യാനും റിന്യൂ ചെയ്യാനുമുള്ള അനുവാദം കിട്ടണമെന്നും ബാവ ആവശ്യപ്പെട്ടു.

ബിജെപിയുടെ പ്രവര്‍ത്തനത്തില്‍ നിന്നും ഇരട്ടത്താപ്പ് നയമുണ്ടോയെന്ന് സംശയിക്കുന്നു. സഭകളുടെ പള്ളികളെയും വ്യക്തികളെയും സന്ദര്‍ശിക്കുകയും സഭാ നേതാക്കന്മാര്‍ക്ക് ക്രിസ്തുമസിനും മറ്റും വിരുന്നു സല്‍ക്കാരം നടത്തുകയും ചെയ്യുന്നത് സഭ സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്. അതേസമയം സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളെ പ്രയാസപ്പെടുത്തുന്ന ശ്രമം ഉണ്ടാകുമ്പോള്‍, രണ്ടു തരത്തിലുള്ള സമീപനം സഭയെ വീര്‍പ്പുമുട്ടിക്കുന്ന അവസ്ഥയിലേക്ക് പോകുന്നു എന്നത് വളരെ ആശങ്കയോടെയാണ് കാണുന്നത്

ഓര്‍ത്തഡോക്‌സ് സഭയുടെ മൂന്ന് എഫ്‌സിആര്‍എകള്‍ ബ്ലോക്ക് ചെയ്തിട്ട് രണ്ടു വര്‍ഷത്തിലധികമായി. അതു പുതുക്കി തരാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ആശങ്കപ്പെടേണ്ട എന്ന ബിജെപി നേതാക്കളുടെ വാക്കിന് അര്‍ത്ഥമില്ല. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനുമായി സംസാരിച്ചിട്ടില്ല. ബില്‍ വന്നശേഷം അദ്ദേഹം കാണാനോ ഒന്നും വന്നിട്ടില്ല. ചോദിക്കുകയും ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ടെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറയുമ്പോഴും, അത്തരത്തില്‍ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ ബ്ലോക്ക് ചെയ്ത എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ എന്തുകൊണ്ട് തുറന്നു തരുന്നില്ലെന്ന് ബാവ ചോദിച്ചു.

നിയമം അനുശാസിക്കുന്ന വിധത്തില്‍, ഒരു പ്രശ്‌നങ്ങളും ഉണ്ടാകാത്ത തരത്തിലാണ് എഫ്‌സിആര്‍എ ഫണ്ടുകള്‍ ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്. അതില്‍ ഒരു തകരാറും കാണാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ എന്തിന്റെ പേരിലാണ് ഈ നിയമം കര്‍ക്കശമാക്കുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങളെയാണ് എഫ്‌സിആര്‍എ നിയമം കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത്. വിദേശത്തു നിന്നും ലഭിക്കുന്ന സഹായങ്ങള്‍ ബ്ലോക്ക് ചെയ്യുന്നത് ന്യൂനപക്ഷങ്ങളെ വീര്‍പ്പുമുട്ടിക്കും. സഭകളുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളോ ബാധിക്കുമെന്നും ബാവ പറഞ്ഞു.

also read:

പുതിയ ബില്‍ പിന്‍വലിക്കണമെന്നല്ല, ബില്ലിന് അകത്തു വരുന്ന, സഭകളെ വീര്‍പ്പുമുട്ടിക്കുന്നതായ വ്യവസ്ഥകള്‍ മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. എഫ്‌സിആര്‍എയുടെ പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകളെയെല്ലാം ഏറ്റെടുക്കാമെന്ന വ്യവസ്ഥ വളരെയേറെ ദോഷം ചെയ്യും. അതു മാറ്റിയേ പറ്റൂവെന്നും ബാവ കൂട്ടിച്ചേര്‍ത്തു. ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയാല്‍, അതില്‍ പ്രതികരിക്കേണ്ട ആവശ്യം വന്നാല്‍ മറ്റു സഭകളുമായി ആലോചിച്ച് പ്രതിഷേധത്തിലേക്ക് പോകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ബാവ വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയോടും വൈരാഗ്യത്തോടെ സഭ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ബാവ വ്യക്തമാക്കി. സമവായത്തിലൂടെ പോകാനാണ് സഭ എല്ലാക്കാലത്തും ആഗ്രഹിച്ചിട്ടുള്ളത്. മൂന്നു പ്രധാന മുന്നണികളിലും സഭയുടെ അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മുന്നണികളില്‍ സഭാംഗങ്ങളായ സ്ഥാനാര്‍ത്ഥികള്‍ വരെയുണ്ട്. അതിനാല്‍ സഭ ഒരുപക്ഷവും പിടിക്കാനില്ലെന്ന് ബസേലിയസ് മാത്യൂസ് തൃതിയന്‍ കാതോലിക്ക ബാവ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here