കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വിലയിൽ ഇന്ന് നേരിയ വർധന രേഖപ്പെടുത്തി. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണയാണ് സ്വര്‍ണ വില കുറഞ്ഞ്. ഇന്ന് ഗ്രാമിന് 15 രൂപ വർധിച്ച് 13,265 രൂപയും പവന് 120 രൂപ വർധിച്ച് 1,06,120 രൂപയുമായി.
സ്വർണവിലയിലെ ചാഞ്ചാട്ടം വിപണിയേയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിലയില്‍ കുറവ് രേഖപ്പെടുത്തിയെങ്കിലും, ആളുകൾ ജ്വല്ലറികളിൽ എത്താത്ത സ്ഥിതിയുണ്ട്. വില നന്നായി കുറഞ്ഞാലേ വിപണി സജീവമാകാനുളള സാധ്യത കാണുന്നുള്ളൂ എന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു പവന്‍ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുകയായിരുന്നു. മൂന്നാഴ്ചയ്ക്കിടെ ഇതുപതിനായിരം രൂപയിലേറെയാണ് ഇടിവു രേഖപ്പെടുത്തിയത്.
‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണനിക്ഷേപ പദ്ധതികൾ, സ്വർണക്കട്ടികൾ എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. പരമ്പരാഗത രീതിയിൽ നിന്നും മാറി വിവാഹ ആവശ്യക്കാർ കൂടുതലും സ്വർണം ഒഴിവാക്കിയുള്ള ബദൽ മാർഗങ്ങളാണ് സ്വീകരിച്ചു വരുന്നത്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണാഭരണം പോലെ തോന്നിപ്പിക്കുന്ന ആഭരണങ്ങൾ വാങ്ങുകയും വാടകയ്ക്ക് എടുക്കുകയും ചെയ്യുന്ന ട്രെൻഡാണ് നിലവിൽ കേരളത്തിലുള്ളത്.































