ന്യൂഡല്‍ഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (UPSC) 2025-ലെ സിവിൽ സർവീസസ് പരീക്ഷയുടെ (CSE) അന്തിമ ഫലം പ്രഖ്യാപിച്ചു. ഈ വർഷം രാജസ്ഥാൻ സ്വദേശിയായ അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് കരസ്ഥമാക്കി. 18, 57, 109 റാങ്കുകള്‍ മലയാളികള്‍ സ്വന്തമാക്കി.
തിരുവനന്തപുരം സ്വദേശിയായ ശ്രുതിയാണ് 18ാം റാങ്ക് സ്വന്തമാക്കിയത്. 57ാം റാങ്ക് തിരുവനന്തപുരം സ്വദേശി ശ്രീജയും, 109ാം റാങ്ക് കോഴിക്കോട് സ്വദേശി അജയ് രാജും സ്വന്തമാക്കി. ജന്മനാ കാഴ്ചപരിമിതിയുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥിയായ അജയ് ആര്‍ രാജിന്‍റേത് തിളക്കമുള്ള നേട്ടമായി മാറി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. കേരള അഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സിദ്ധാര്‍ത്ഥ് രണ്ടാം റാങ്ക് നേടിയിരുന്നു.
ഇത്തവണ 958 പേരാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്‌തത്. പരീക്ഷാർഥികൾക്ക് കമ്മിഷൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിലൂടെ ഫലം പരിശോധിക്കാം. 2025 മെയ് 25-ന് നടന്ന പ്രിലിംസ് പരീക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. പ്രധാന പരീക്ഷ (മെയിൻസ്) 2025 ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ നടന്നു. അവസാന ഘട്ടമായ ഇൻ്റര്‍വ്യൂ വഴിയുള്ള പേഴ്‌സണാലിറ്റി ടെസ്റ്റ് 2026 ഫെബ്രുവരി 27-ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫലം പ്രസിദ്ധീകരിച്ചത്.
958 ഉദ്യോഗാർത്ഥികള്‍ യോഗ്യത നേടി
ഇത്തവണ 958 ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ യോഗ്യത നേടിയതെന്നും വിവിധ കേന്ദ്ര സിവിൽ സർവീസുകളിലേക്കുള്ള നിയമനത്തിനായി ഇവരെ ശുപാർശ ചെയ്‌തിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS), ഇന്ത്യൻ ഫോറിൻ സർവീസ് (IFS), ഇന്ത്യൻ പൊലീസ് സർവീസ് (IPS) തുടങ്ങിയവയുൾപ്പെടെയുള്ള തസ്തികകളിലേക്ക് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനായി യുപിഎസ്‌സി (UPSC) പ്രതിവർഷം മൂന്ന് ഘട്ടങ്ങളിലായാണ് (പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ) സിവിൽ സർവീസസ് പരീക്ഷ നടത്തുന്നത്.
ശുപാർശ ചെയ്യപ്പെട്ടവരിൽ 348 ഉദ്യോഗാർത്ഥികളുടെ തെരഞ്ഞെടുപ്പ് താൽക്കാലികമായിട്ടാണ് (Provisional) നിലനിർത്തിയിരിക്കുന്നതെന്ന് കമ്മിഷൻ പ്രസ്താവനയിൽ പറഞ്ഞു. സിവിൽ സർവീസസ് പരീക്ഷയിലൂടെ നികത്താനായി 1,087 ഒഴിവുകളാണ് കേന്ദ്ര സർക്കാർ റിപ്പോർട്ട് ചെയ്‌തിരുന്നത്.
പരീക്ഷകൾ/നിയമനങ്ങൾ സംബന്ധിച്ച എന്ത് വിവരങ്ങൾക്കും വ്യക്തതയ്ക്കും ഉദ്യോഗാർത്ഥികൾക്ക് നേരിട്ടോ അല്ലെങ്കിൽ 23385271/ 23381125/ 23098543 എന്നീ ടെലിഫോൺ നമ്പറുകൾ വഴിയോ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ബന്ധപ്പെടാവുന്നതാണ്. “ഫലം പ്രഖ്യാപിച്ച് 15 ദിവസത്തിനുള്ളിൽ വെബ്‌സൈറ്റിൽ മാർക്കുകൾ ലഭ്യമാകും,” യുപിഎസ്‌സി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.





























