നഴ്സ് മാരുടെ സമരത്തെ തുടർന്ന് സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിൽ. അടിസ്ഥാന വേതനം ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരം മൂന്നാം ദിവസം. ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കുള്ള രോഗികളെ പ്രവേശിപ്പിക്കുന്നില്ല. അത്യാഹിത വിഭാഗത്തിൽ മാത്രമാണ് നഴ്സുമാരുടെ സേവനം ഉള്ളത്. പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ തിങ്കളാഴ്ചയോടെ ബാക്കിയുള്ള നഴ്സുമാരെയും പിൻവലിച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് UNA യുടെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ നഴ്സുമാരെ പിൻവലിച്ചാണ് UNA മൂന്നാം ദിവസം സമരം കടുപ്പിച്ചത്. സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാരുടെ ശമ്പളം അടിസ്ഥാന വേതനം 20000ൽ നിന്ന് 40000 ആക്കുകയാണ് ആവശ്യം.
ഓരോ ദിവസവും നഴ്സുമാരെ പിൻവലിച്ചു സമരം കടുപ്പിക്കാനാണ് UNA യുടെ നീക്കം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തിങ്കളാഴ്ച സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പൂർണമായും അനിശ്ചിതകാല സമരത്തിലേക്ക് കടക്കും. ഓരോ ജില്ലകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.
തിങ്കളാഴ്ച ത്രിശൂർ മുതൽ തിരുവനന്തപുരം വരെ ലോങ്ങ് മാർച്ച് സംഘടിപ്പിക്കും. നഴ്സുമാരുടെത് സ്പോൺസേർഡ് സമരം ആണെന്നും അതിനെ നേരിടും എന്നുമായിരുന്നു സ്വകാര്യ ആശുപത്രി മാനേജ്മെന്റ്കളുടെ പ്രതികരണം. എന്നാൽ സമരം തുടങ്ങി ആദ്യ ദിവസങ്ങളിൽ തന്നെ സ്വകാര്യ ആശുപത്രികൾ പ്രതിസന്ധിയിലായി തുടങ്ങി. പുതുതായി കിടത്തി ചികിത്സയ്ക്ക് എത്തുന്നവരെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യുന്നില്ല.
നിലവിലുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിൽ തങ്ങൾക്ക് മാത്രമായി ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും സർക്കാരാണ് ഉത്തരവിറക്കേണ്ടത് എന്നുമാണ് സ്വകാര്യ മാനേജ്മെന്റുകളുടെ വാദം. സർക്കാർ ഇടപെട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്വകാര്യ മേഖലയെ ആശ്രയിക്കുന്ന രോഗികളുടെ കാര്യം ദുരിതത്തിലാകും.




























