Home News Kerala സ്വർണത്തിന്‍റെ വിപണി വില 1.50 ലക്ഷം കടന്നേക്കും

സ്വർണത്തിന്‍റെ വിപണി വില 1.50 ലക്ഷം കടന്നേക്കും

Advertisement

ഇറാന്‍–ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുകയും യുഎസിന്റെ ഇടപെടല്‍ ശക്തമാകുകയും ചെയ്തതോടെ ലോകത്ത് സാമ്പത്തിക അനിശ്ചിതത്വം വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ അപകടസാധ്യതയുള്ള ഓഹരി വിപണികളില്‍നിന്ന് മാറി സുരക്ഷിത നിക്ഷേപങ്ങളായ സ്വര്‍ണത്തിലും വെള്ളിയിലും കൂടുതല്‍ പണം നിക്ഷേപിക്കുകയാണ്. ഇതിന്റെ ഫലമായി അന്താരാഷ്ട്ര വിപണിയില്‍ ഇരു ലോഹങ്ങളുടേയും വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സംഘർഷവും തീരുവയും സംബന്ധിച്ച ആകാംക്ഷകള്‍ നിലനിന്നിരുന്ന ഫെബ്രുവരിയില്‍ മാത്രം സ്വര്‍ണവില 11 ശതമാനം ഉയര്‍ന്നപ്പോള്‍ വെള്ളിവില 18 ശതമാനത്തിലധികമാണ് വര്‍ധിച്ചത്. ഇന്ത്യയിലെ എംസിഎക്‌സ് വിപണിയിലും സ്വര്‍ണം (24 കാരറ്റ്) 10 ഗ്രാമിന് 1.62 ലക്ഷം കവിയുകയും വെള്ളി കിലോയ്ക്ക് 2.82 ലക്ഷം കടക്കുകയും ചെയ്തു.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം വ്യാപിക്കുകയോ എണ്ണവിതരണം തടസ്സപ്പെടുകയോ ചെയ്താല്‍ സ്വര്‍ണവില ഇനിയും വേഗത്തില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ചരിത്രപരമായി വലിയ യുദ്ധങ്ങളോ ജിയോപൊളിറ്റിക്കല്‍ പ്രതിസന്ധികളോ ഉണ്ടായാല്‍ സ്വര്‍ണത്തിലേക്കുള്ള സുരക്ഷിത നിക്ഷേപ ഒഴുക്ക് വര്‍ധിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണം ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 5500 ഡോളർ മുതല്‍ 6200ഡോളർ വരെ എത്താനും വെള്ളി ഔണ്‍സിന് 100 ഡോളർ നില വീണ്ടും കടക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ആഗോളവിപണിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ സ്വർണ വില 6200 ഡോളറിലേക്ക് എത്തുകയാണെങ്കില്‍ കേരളത്തിലെ 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 1.50 ലക്ഷം കടന്നേക്കും. ഇനി ആഭരണമായിട്ടാണ് സ്വർണം വാങ്ങുന്നതെങ്കില്‍ ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഹോള്‍മാർക്കിങ് ചാർജുമൊക്കെ ചേർത്ത് 1.70 ലക്ഷമെങ്കിലും നല്‍കേണ്ടി വരും.

നിലവില്‍ യുദ്ധമാണ് പ്രധാന കാരണമെങ്കില്‍ സ്വര്‍ണവിലയുടെ ഉയര്‍ച്ചയ്ക്ക് യുദ്ധം മാത്രമല്ല കാരണം. കേന്ദ്രബാങ്കുകള്‍ സ്വര്‍ണശേഖരണം വര്‍ധിപ്പിക്കുന്നത്, പലിശനിരക്കുകള്‍ കുറയുന്നത്, ഡോളറിനോടുള്ള ആശ്രയം കുറയ്ക്കാനുള്ള ആഗോള പ്രവണത എന്നിവയും വില ഉയര്‍ത്തുന്ന ഘടകങ്ങളാണ്. ഇന്ത്യയില്‍ സ്വര്‍ണ വില 2 ലക്ഷം കടക്കാന്‍ ആഗോള വില കുതിപ്പ്, രൂപയുടെ മൂല്യനഷ്ടം, ആഭ്യന്തര പ്രീമിയം വര്‍ധനം എന്നിവ ഒരുമിച്ച് സംഭവിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. അതിനാല്‍ അടുത്ത കാലയളവില്‍ വലിയ ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ടെങ്കിലും 2 ലക്ഷം എന്ന നില അത്യന്തം ഗുരുതരമായ സാഹചര്യത്തില്‍ മാത്രമേ സംഭവിക്കൂ എന്നതാണ് വിലയിരുത്തല്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here