ന്യൂഡൽഹി: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഈ ആഴ്ച കേരളത്തിലെത്തും. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സന്ദർശനം.
മാർച്ച് അഞ്ചിന് എത്തിച്ചേരും. ആറിനും ഏഴിനും ആയിരിക്കും ഔദ്യോഗിക പരിപാടികൾ എന്നാണ് വിവരം. അസം,തമിഴ്നാട്,പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് സജ്ജീകരണങ്ങൾ വിലയിരുത്തുന്ന പ്രക്രിയ പൂര്‍ത്തിയായി.
കേരളത്തിന് പുറമേ,അസം,തമിഴ്നാട്,പുതുച്ചേരി,പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്കും ഒരുമിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. ഏപ്രിൽ14-ന് ബിഹു ഉത്സവംനടക്കുന്നത് കൂടി പരിഗണിച്ചാവും അസമിലെ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ നിശ്ചയിക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ വ്യക്തമാക്കിയിരുന്നു.
മേയ്,ജൂൺ മാസങ്ങളിലായി വ്യത്യസ്ത തീയതികളിലാണ് അഞ്ച് നിയമസഭകളുടെയും കാലാവധി അവസാനിക്കുന്നത്. പുതുച്ചേരി നിയമസഭയുടെ കാലാവധി ജൂൺ15-നും അസം(മേയ്20), കേരളം(മേയ്23), തമിഴ്നാട്(മേയ്10), പശ്ചിമ ബംഗാൾ(മേയ്7)എന്നിങ്ങനെ അവസാനിക്കും.
കഴിഞ്ഞ തവണ പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.അസമിൽ രണ്ട് ഘട്ടങ്ങളിലും തമിഴ്നാട്,കേരളം,പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായും ആയിരുന്നു വോട്ടെടുപ്പ്.




























