തിരുവനന്തപുരം. നഗരൂരില്‍ പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡിവൈഎഫ്ഐ പ്രവർത്തകരായ രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്.
സംഭവത്തില്‍ ഒന്‍പത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. വെള്ളല്ലൂര്‍ ജവാഹര്‍ ജങ്ഷനില്‍ ഇന്നലെ വൈകിട്ട് 3.30നാണ് സംഭവം. കാറിലെത്തിയ സിപിഎം ഡിവൈഎഫ്‌ഐ സംഘം പൊലീസ് ജീപ്പുതടഞ്ഞ് എസ്എച്ച്ഒ എന്‍.അന്‍സാറിനെ അസഭ്യം വിളിക്കുകയായിരുന്നു. കാര്‍ റോഡിനു കുറുകെ ഇട്ടാണ് പൊലീസ് ജീപ്പ് തടഞ്ഞത്. ഗുണ്ടകള്‍പോലും നാണിക്കും വിധമാണ് യൂണിഫോമിലുള്ള ഉദ്യോഗസ്ഥനെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇതുമുളുവന്‍ പൊലീസ് തന്നെ റിക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതോടെ ആഭ്യന്തര വകുപ്പിന് തീരാക്കളങ്കമായ സംഭവമായി സമൂഹമാധ്യമങ്ങളില്‍ ഇന്നലെ ഏറ്റവും വൈറലായ വിഡിയോ ആണിത്. വൈകിട്ട് നാലുമണിക്കുമുമ്പ് നിന്നെ സ്ഥലം മാറ്റുമെന്ന തരത്തില്‍ പൊലീസിന് മൊത്തത്തില്‍ അപമാനകരമായി മാറി. ഇതാണോ കേരളത്തിലെ പൊലീസ് എന്നും ഇതെന്ത്ഭരണമെന്നുമുള്ള ചോദ്യം മാധ്യമങ്ങളില്‍ ഉയര്‍ന്നു. പൊലീസിനോട് ഇതാണെങ്കില്‍ സാധാരണ ജനങ്ങളോട് എന്തായിരിക്കുമെന്നുള്ള ചോദ്യമാണ് ഏറെ ഉയര്‍ന്നത്.
കഴിഞ്ഞദിവസം കണ്ണൂരില്‍ മന്ത്രി വീണയെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന സംഭവത്തില്‍ വെള്ളല്ലൂരില്‍ സിപിഎം,ഡിവൈഎഫ്‌ഐ പ്രതിഷേധം നടന്നിരുന്നു. പ്രകടനത്തിനിടെ കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി.ആര്‍.അനന്ദുകൃഷ്ണനെ കയ്യേറ്റം ചെയ്‌തെന്നും പരാതിയുണ്ട്.
സംഭവത്തില്‍ നോട്ടീസ് നല്‍കാന്‍ വീട്ടിലെത്തിയ എസ്എച്ച് ഒ ഉള്‍പ്പെടെയുളളവരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കാര്‍ ജീപ്പിന് കുറുകെയിട്ട് ഒരു സംഘം തെറിവിളിച്ചത്. സംഭവത്തില്‍ സിപിഎം വെള്ളല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍.രതീഷ് അടക്കം 9 പേര്‍ക്കെതിരെയാണ് കേസെടുത്തത്.


































