തിരുവനന്തപുരം.കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി സംസ്ഥാനത്തേക്ക്.. മാർച്ച് ആറിന് കൊച്ചിയിലെത്തുന്ന നരേന്ദ്രമോദി എൻഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കും.. ഇത്തവണത്തെ സ്ഥാനാർഥി പട്ടികയിൽ ജോർജ് കുര്യനും പത്മജാ വേണുഗോപാലും പിസി ജോർജ്ജും ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി.. പാലക്കാട് ശോഭാ സുരേന്ദ്രൻ പോരാട്ടത്തിന് ഇറങ്ങും..
എൽഡിഎഫിനും യുഡിഎഫിനും മുമ്പേ പ്രകടനപത്രിക പുറത്തിറക്കി പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ മുന്നിലെത്താനാണ് എൻഡിഎയുടെ ശ്രമം.. ഇതിനായാണ് മാർച്ച് ആറിനുള്ള പ്രധാനമന്ത്രിയുടെ വരവ്.. പ്രധാനമന്ത്രി എത്തും മുമ്പേ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക പൂർണ്ണമായും പുറത്തുവരും.. കേന്ദ്രമന്ത്രി ജോർജ് കുര്യൻ അടക്കം പ്രമുഖരായ മിക്ക നേതാക്കളും ഇത്തവണ പോരാട്ടത്തിന് ഇറങ്ങും.. ജോർജ് കുര്യനോട് കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാനാണ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.. പത്മജ വേണുഗോപാൽ തൃശ്ശൂരിൽ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.. പിസി ജോർജ് സ്വന്തം തട്ടകമായ പൂഞ്ഞാറിൽ പോരിനിറങ്ങും.. ഹരിപ്പാടും കായംകുളം പരിഗണിച്ചെങ്കിലും ശോഭാസുരേന്ദ്രന് ഒടുവിൽ പാലക്കാട് തന്നെയാണ് നറുക്ക്..
പാലക്കാട് ശോഭാ സുരേന്ദ്രനുള്ള സ്വാധീനവും വിജയസാധ്യതയും പ്രധാന ഘടകമാണ്.. സംസ്ഥാന നേതാക്കളെല്ലാം പോരാട്ടത്തിന് ഇറങ്ങുമ്പോൾ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് ദേശീയ നേതൃതത്തിലെ 160 പ്രമുഖരാണ്.. ഇവരെല്ലാം നാളെ കേരളത്തിൽ എത്തും.. ഓരോ ലോക്സഭാ മണ്ഡലവും ഒരു യൂണിറ്റായി കണ്ട് 20 എംപിമാരാകും നിയന്ത്രിക്കുക.. ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലാണ്.. രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപനം ആകും എന്നാണ് സൂചന..


































