തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും. വൈകിട്ട് 5.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തോറ്റംപ്പാട്ട് തുടങ്ങും. ഓരോ ദിവസത്തെ തോറ്റംപാട്ട് കഥാഭാഗവും ചടങ്ങുകളും പരസ്പരബന്ധമുള്ളതാകും. ഉത്സവത്തിന്റെ ഒമ്പതാം ദിവസമായ മാര്‍ച്ച് മൂന്നിനാണ് ആറ്റുകാല്‍ പൊങ്കാല.
തിങ്കൾ രാത്രി എട്ടിന് അംബ ഓഡിറ്റോറിയത്തില്‍ കലാപരിപാടികളുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിക്കും. ചടങ്ങില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്കാരം മോഹന്‍ലാലിന് നല്‍കും. രാത്രി 10ന് നന്ദഗോവിന്ദം ഭജന്‍സിന്റെ അവതരണം. മൂന്നാം ഉത്സവമായ ബുധൻ രാവിലെ 8.45ന് കുട്ടികളുടെ കുത്തിയോട്ട വ്രതം ആരംഭിക്കും. 28ന് തോറ്റംപാട്ടില്‍ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ച് പാണ്ഡ്യരാജാവ് കോവലനെ വധിക്കുന്ന കഥ പാടും. ഇതിന്റെ ദുഖസൂചകമായി മാര്‍ച്ച് ഒന്നിന് ക്ഷേത്ര നട രാവിലെ ഏഴിനാണ് തുറക്കുക.
പൊങ്കാല ദിവസമായ മാര്‍ച്ച് മൂന്നിന് രാവിലെ 9.45ന് പൊങ്കാലയുടെ അടപ്പുവെട്ടോടെ പൊങ്കാല ആരംഭിക്കും. പകല്‍ 2.15ന് പൊങ്കാല നിവേദ്യം. ചന്ദ്രഗ്രഹണമായതിനാല്‍ പകൽ 3.10 മുതല്‍ ഏഴ് വരെ ദര്‍ശനം ഉണ്ടാകില്ല. രാത്രി 8.30ന് കുത്തിയോട്ടവും ചൂരല്‍ക്കുത്തും നടക്കും. രാത്രി 10.45ന് പുറത്തെഴുന്നെള്ളിപ്പും നാലിന് രാവിലെ എട്ടിന് അകത്തെഴുന്നള്ളിപ്പും നടക്കും. രാത്രി 9.45ന് കാപ്പഴിപ്പ് ചടങ്ങ് നടക്കും. പുലര്‍ച്ചെ 12.45ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.
Comments are closed.































🙏🙏