മലപ്പുറം: കുറ്റിപ്പുറത്ത് വയറിളക്കവും ഛർദിയുമായി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 7 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു.
കുറ്റിപ്പുറം എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്ന ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം.
ലസ്നയ്‌ക്കൊപ്പം മാതാവ് ഷഹല, ലസ്നയുടെ സഹോദരി മിൻസ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും വയറിളക്കവും ഛർദിയും ഉണ്ടായതിനെത്തുടർന്ന് ഇതേ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. ഗർഭിണിയായ ഷഹലയ്ക്കും മകള്‍ മിൻസയ്ക്കും കൂടുതല്‍ ക്ഷീണം അനുഭവപ്പെട്ടതിനാല്‍ ഇവർക്ക് ഡ്രിപ്പ് നല്‍കി. മറ്റുള്ളവർക്ക് ചികിത്സയും നല്‍കി. ഇതിനിടയിലാണ് വൈകീട്ട് മൂന്നോടെ ലസ്ന കുഴഞ്ഞുവീണ് മരിച്ചത്. തുടർന്ന് മറ്റുള്ളവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സംശയമുണ്ട്. വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണംതന്നെയാണ് ഇവർ കഴിച്ചതെന്നും വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണമാണ് ഇവർ കഴിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.




























