ഇടുക്കി. ആനച്ചാലിൽ അനധികൃതമായി നിർമ്മിച്ച് പ്രവർത്തനം തുടങ്ങിയ ഗ്ലാസ് ബ്രിഡ്ജ് ജില്ലാ കളക്ടർ അടപ്പിച്ചു. റെഡ് സോണിൽ ഉൾപ്പെട്ട സ്ഥലത്ത് യാതൊരു അനുമതിയില്ലാതെ നിർമ്മാണം നടത്തിയെന്ന് കണ്ടെത്തിയതിനാലാണ് നടപടി.
ഏഷ്യയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് എന്ന പ്രചരണത്തോടെയാണ് ആനച്ചാലിൽ മൂന്നാർ ഗ്ലാസ് ബ്രിഡ്ജ് എന്ന സംരംഭം തുടങ്ങിയത്. നിർമ്മാണ പ്രവർത്തികൾ തുടങ്ങിയ മുതൽ തന്നെ റവന്യൂ വകുപ്പും, പള്ളിവാസൽ പഞ്ചായത്തും സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് അവഗണിച്ചാണ് ഗ്ലാസ് ബ്രിഡ്ജിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പള്ളിവാസൽ പഞ്ചായത്തിന്റെയോ, സാഹസിക ടൂറിസം വകുപ്പിന്റെയും യാതൊരു അനുമതിയുമില്ല. ജില്ലാ കളക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിവാസൽ, ദേവികുളം പഞ്ചായത്ത് സെക്രട്ടറിമാർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റെഡ് സോണിൽ ഉൾപ്പെട്ട സ്ഥലത്ത് ജെസിബി ഉപയോഗിച്ച് അനധികൃതമായി മണ്ണ് നീക്കം ചെയ്തു. പിന്നീട് കോൺക്രീറ്റ് ചെയ്ത് ഇരുമ്പ് തൂണുകൾ സ്ഥാപിച്ചാണ് 20 അടി ഉയരത്തിൽ 122 മീറ്റർ നീളമുള്ള ഗ്ലാസ് ബ്രിഡ്ജ് പണിത്. നിയമത്തെ വെല്ലുവിളിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഗ്ലാസ് ബ്രിഡ്ജ് ഡിസംബർ ഇരുപതിന് തുറന്നു പ്രവർത്തനം ആരംഭിച്ചു. സ്റ്റോപ്പ് മെമ്മോ ലംഘിച്ച് ഗ്ലാസ് ബ്രിഡ്ജ് വീണ്ടും പ്രവർത്തനം നടത്താതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
































