കുന്നത്തൂർ: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കാലിന് പരിക്കേറ്റതിനെ തുടർന്ന് പ്രചരണത്തിനിറങ്ങാതിരുന്ന സ്ഥാനാർത്ഥിക്ക് മിന്നും ജയം. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ കുന്നത്തൂർ ഡിവിഷൻ (നമ്പർ 05) ഇടത് മുന്നണി സ്ഥാനാർത്ഥി സി പി ഐ യിലെ ബി.ശിവശങ്കരപ്പിള്ളയെയാണ് നാട്ടുകാർ 659 വോട്ടിൻ്റെ ഭൂരിപക്ഷം നൽകി വിജയിപ്പിച്ചത്. പ്രചരണം തുടങ്ങിയ ദിവസം തന്നെ
കാൽ സ്ലിപ്പായ് മുട്ടിന്റെ ലിഗ്മെന്റ് വ്യതിയാനം മൂലം തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാൻ കഴിയാതാവുകയായിരുന്നു. തെരഞ്ഞെടുപ്പിൻ്റെ തലേനാൾ വരെ വീട്ടിലിരുന്ന് വോട്ടർമാരെ വിളിക്കുകയും സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. ശിവശങ്കരപ്പിള്ളയ്ക്ക് വേണ്ടി മുന്നണി നേതാക്കളും പ്രവർത്തകരും സജീവമായതോടെയാണ് കുന്നത്തൂർ ഗ്രാമപഞ്ചായത്ത് സിറ്റിംഗ് മെമ്പറായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഉജ്വല വിജയം നേടാനായത്.
2005-2010 കാലയളവിൽ കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കര വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്നു ശിവശങ്കരപ്പിള്ള.
സി പി ഐ യുടെ കുന്നത്തൂർ എൽ സി അംഗവും പൊതു പ്രവർത്തകനുമായ ശിവശങ്കരപ്പിള്ള 15 വർഷങ്ങൾക്ക് ശേഷമാണ് പാർട്ടി നിർദ്ദേ പ്രകാരം സ്ഥാനാർത്ഥിയായത്. കഴിഞ്ഞ തെരഞ്ഞടുപ്പിലും കുന്നത്തൂർ ഡിവിഷനിൽ ഇടത് മുന്നണിക്കായിരുന്നു വിജയം.


































