തിരുവനന്തപുരം:വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ കാത്തിരുന്ന ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. സാധാരണയായി 10 ദിവസമാണ് ക്രിസ്മസ് അവധിയെങ്കില്‍ ഇത്തവണ അത് 12 ദിവസമാണ് എന്നതാണ് പ്രത്യേകത.
തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വർധിച്ചിരിക്കുന്നത്.
ഡിസംബർ 24 മുതല്‍ ജനുവരി 05 വരെയായിരിക്കും അവധി. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഡിസംബർ 15ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ 23നാണ് അവസാനിക്കുന്നത്.
അതേസമയം ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്ബോള്‍ മാസത്തിന്‍റെ പകുതി ദിനങ്ങളില്‍ മാത്രമേ ഡിസംബറില്‍ വിദ്യാർത്ഥികള്‍ക്ക് സ്കൂളില്‍ പോകേണ്ടി വരാറുള്ളു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണവും കൂടി. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണ്. ഇതിന് പുറമെ വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ അവധി ലഭിക്കുന്നുണ്ട്.






































