ഓൺലൈൻ വഴി പെൺ വാണിഭം നടത്തിയ മൂന്നുപേർ അറസ്റ്റിൽ. ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിച്ചു നൽകുന്ന പെൺവാണിഭ സംഘത്തിലെ മൂന്നു പേരെയാണ് ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനായിരം അംഗങ്ങളുള്ള ഓൾ കേരള റിയൽ മീറ്റ് വാട്സാപ്പ് കൂട്ടായ്മ വഴിയാണ് പെൺവാണിഭം.
ഓൾ കേരള റിയൽ മീറ്റ് എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് രൂപികരിച്ചിരുന്നു. വാട്സാപ്പ് ഗ്രൂപ്പ് മുഖേനയായിരുന്നു ഇടപാടുകൾ. 10,000 പേർ അംഗങ്ങൾ. സംസ്ഥാന ഇന്റലിജൻസ് നൽകിയ സൂചനയാണ് വഴിത്തിരിവായത്. ഗുരുവായൂർ നെന്മിനി അമ്പാടിയിൽ അജയ് വിനോദ്, കൊടുങ്ങല്ലൂർ സ്വദേശി മരോട്ടിക്കൽ ഷോജൻ, പടിഞ്ഞാറെ നടയിലെ ലോഡ്ജ് ഉടമ പൂന്താനം രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
ആർ.എം.എസ്. എന്ന ചുരുക്കപ്പേരിൽ ഒൻപത് വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് അജയ് യുടെ ഫോണിൽ പൊലീസ് കണ്ടെത്തിയത്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ 25000 രൂപ മുതൽ 35,000 രൂപ വരെ ഒരു രാത്രിക്ക് വില പറഞ്ഞാണ് കച്ചവടം. സ്ത്രീകളുടെ ഫോട്ടോ ഗ്രൂപ്പിലിടും. ആവശ്യക്കാർ ഓൺലൈൻ വഴി പണം കൈമാറണം. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തേക്കും സ്ത്രീകളെ എത്തിച്ചു നൽകും. ഈ ഗ്രൂപ്പ് ഒരു വർഷത്തോളമായി പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് ദിവസവും ഒരു ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.
































