ശബരിമലയിൽ വൻ ഭക്തജന തിരക്ക്.
ദിവസങ്ങൾക്ക് ശേഷം, ദർശനം നടത്തിയവരുടെ എണ്ണം ഇന്നലെ ഒരു ലക്ഷം പിന്നിട്ടു. സ്പോട് ബുക്കിംഗ് അയായിരത്തിൽ നിന്നും പതിനായിരമാക്കിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളായ ഇന്നും നാളെയും തിരക്ക് വർധിക്കാനാണ് സാധ്യത. നിലവിൽ മരക്കൂട്ടം മുതൽ ഭക്തരുടെ നിര നീണ്ടു കഴിഞ്ഞു. പുല്ലുമേടു വഴി വരുന്ന തീർത്ഥാടകരുടെ എണ്ണവും വർധിച്ചു. ഇന്നലെ മാത്രം 3600 പേർ ഇതുവഴി സന്നിധാനത്തെത്തി. ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ഇന്ന് ശബരിമലയിലും പമ്പയിലും നിലയ്കലും അധിക സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ബോംബ് സ്കോഡടക്കം സന്നിധാനത്ത് പരിശോധന ശക്തമാക്കി. കേന്ദ്ര സേനയും കേരള പൊലീസും സംയുക്തമായി ഇന്നും റൂട്ട് മാർച്ച് നടത്തും. സംശയാസ്പദമായി കാണപ്പെടുന്നവരെ വിശദമായ പരിശോധനയ്ക്കു ശേഷമാണ് മല ചവിട്ടാൻ അനുവദിക്കുന്നത്. ട്രാക്ടറുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരുടെ ബാരക്കുകളിൽ അടക്കം പരിശോധന തുടരുകയാണ്. അംഗീകൃത തിരിച്ചറിയൽ കാർഡുകളും രേഖകളും ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ഇന്ന് രാത്രി 11 മണിക്ക് നടയടച്ച ശേഷം പതിനെട്ടാം പടിവഴി ഭക്തരെ കടത്തിവിടില്ല. പുലർച്ചെ നട തുറക്കും വരെ നിരയിൽ തന്നെ ഭക്തർ കഴിച്ചു കൂട്ടേണ്ടി വരും.






































