Home News Kerala കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു: ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍

കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു: ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍

Advertisement

കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വടകര ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍. എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിഐയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന യുവതി നല്‍കിയ മൊഴിയും നടപടിക്ക് കാരണമായി. കഴിഞ്ഞദിവസം ഉമേഷ് അവധിയില്‍ പ്രവേശിച്ചിരുന്നു. നാദാപുരം കണ്‍ട്രോള്‍ ഡിവൈഎസ്പിക്ക് ആണ് പകരം ചുമതല.


വടക്കഞ്ചേരി സിഐയായിരുന്നപ്പോള്‍ അനാശാസ്യ കേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച്, കേസെടുക്കാതെ വിട്ടയച്ചുവെന്നാണ് ഉമേഷിന് എതിരായ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൊലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഉമേഷ് അവധിയില്‍ പ്രവേശിച്ചത്.
ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിക്കാന്‍ പാലക്കാട് എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി. അനാശാസ്യ കേസില്‍ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു ആത്മഹത്യ ചെയ്ത ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. കഴിഞ്ഞ ദിവസമാണ് യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നല്‍കിയത്.

ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴിയില്‍ പറയുന്നത്. തനിക്കൊപ്പം പിടിയിലായവരില്‍ നിന്ന് ഡിവൈഎസ്പി കൈക്കൂലി വാങ്ങിയതായും യുവതി പറഞ്ഞു

Advertisement